Kerala News
മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 05, 12:17 pm
Thursday, 5th September 2019, 5:47 pm

ആലപ്പുഴ: വിവാദ ചികിത്സകന്‍ മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചുപൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഉത്തരവിറക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആശുപത്രിയില്‍ അശാസ്ത്രിയമായ ചികിത്സാ രീതികള്‍ നടക്കുന്നതായാണ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഇന്ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്. ആശുപത്രിക്ക് എതിരെ ആയുര്‍വേദ മെഡിക്കല്‍ അസോയിയേഷന്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് മോഹനന്‍ വൈദ്യരുടെ ചികിത്സയെ തുടര്‍ന്ന് മരണപ്പെട്ടെന്ന് ആരോപണത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നാലുമാസം മുമ്പ് സത്യാലയം എന്ന ആശുപത്രിയുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ലൈസന്‍സില്ലാതിരുന്നിട്ടും ആശുപത്രി തുടര്‍ന്നും പ്രവര്‍ത്തിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഹനന്‍ വൈദ്യര്‍ സ്ഥാപിച്ച ആശുപത്രികള്‍ പൂട്ടിയതോടെ കായംകുളത്തെ സത്യാലയം ആശുപത്രി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.