| Saturday, 3rd September 2022, 10:15 pm

തോല്‍പ്പിക്കാനാകാത്ത ശക്തിയൊന്നുമല്ല ബി.ജെ.പി, ഒരുമിച്ച് നിന്നാല്‍ പുഷ്പം പോലെ പുറത്താക്കാം; പ്രതിപക്ഷ പാര്‍ട്ടികളോട് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിപക്ഷ ഐക്യം തോല്‍പ്പിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഏകദേശം 50 സീറ്റുകളിലേക്ക് ബി.ജെ.പിയെ ഒതുക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ദേശീയ എക്സിക്യൂട്ടീവിന് തൊട്ടുപിന്നാലെ നടന്ന ജെ.ഡി.യുവിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു നേരിട്ട പരാജയം ‘ബി.ജെ.പിയുടെ ഗൂഢാലോചന’യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍ ബി.ജെ.പിയെ എളുപ്പത്തില്‍ തുരത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി തോല്‍പ്പിക്കാനാകാത്ത ശക്തിയൊന്നുമല്ല. സുഖമായി അതിനെ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കണം,’ നിതീഷ് കുമാര്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ച നിതീഷ് കുമാര്‍ ദല്‍ഹിയിലെത്തും. മൂന്ന് പതിറ്റാണ്ടോളം ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ജെ.ഡി.യു അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.

സംസ്ഥാനത്ത് സാമൂഹികവും സാമുദായികവുമായ സൗഹാര്‍ദം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് തലത്തില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ബി.ജെ.പിടെ ശ്രമങ്ങളെ ഇല്ലാതാക്കണമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി മുക്ത ഭാരതത്തിനായുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ഇരുവരുടെയും പ്രതികരണം.

സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍പോലും പരിഗണിക്കാതെ വെറും ‘തള്ള്’ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
വാജ്പേയിയുടെ കാലത്ത് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കില്‍ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ബീഹാറിലെ അഞ്ച് പട്ടാളക്കാരുടെ ആശ്രിതര്‍ക്ക് ചടങ്ങില്‍ ചന്ദ്രശേഖര റാവു 10 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ഹൈദരാബാദില്‍ മരിച്ച ബീഹാറുകാരായ 12 തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും കെ.സി.ആര്‍ കൈമാറി. പണം കൈമാറാനുള്ള ചന്ദ്രശേഖര റാവുവിന്റെ സന്മനസ്സിനെ അഭിനന്ദിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. 2020ലാണ് ചൈനീസ് പട്ടാളക്കാര്‍ മരിച്ചത്.

എന്‍.ഡി.എയുമായുള്ള സഖ്യം നിതീഷ് കുമാര്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് നിലവില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കെ.സി.ആര്‍ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചിരുന്നു.

Content Highlight: opposition parties must join together to defeat bjp says nitish kumar

We use cookies to give you the best possible experience. Learn more