| Sunday, 18th April 2021, 9:21 am

ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ല; കൊവിഡ് നേരിടുന്നതില്‍ കേന്ദ്രം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കൊവിഡിന്റെ രണ്ടാം വ്യാപനം പ്രതിരോധിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

വാക്‌സിന്‍ ക്ഷാമം, മെഡിക്കല്‍ ഓക്‌സിജന്റെയും ഐ.സി.യു കിടക്കകളുടെയും ലഭ്യതക്കുറവ് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതെ അവരെ ആക്രമിക്കാന്‍ കേന്ദ്രമന്ത്രിമാരെ നിയോഗിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വാക്‌സിനേഷന്‍ പ്രായപരിധി 25 ആക്കണമെന്നും കൊവിഡ് ചികിത്സയ്ക്കുള്ള എല്ലാ മെഡിക്കല്‍ ഉപകരണങ്ങളെയും മരുന്നുകളെയും ജി.എസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ ദുരിതത്തിന്റെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യുടെ വിമരശനം. കഴിഞ്ഞവര്‍ഷം കൊവിഡ് വ്യാപനകാലത്ത് തുടങ്ങിയ പി.എം കെയറിലൂടെ സമാഹരിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

‘ജനാധിപത്യപരമായ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. യുപി, ഗുജറാത്ത് തുടങ്ങി ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെ കൊവിഡ് മേല്‍നോട്ട സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. പല സംസ്ഥാനങ്ങളും കണക്കുകള്‍ കുറച്ചുകാട്ടുകയാണ്. കൊവിഡ് വ്യാപനത്തില്‍ ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 7500 രൂപ പ്രതിമാസം നല്‍കണം.

ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കണം. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വ്യാപകമാക്കണം. പൊതുആരോഗ്യ സംവിധാനത്തിന് ഇന്ത്യക്കാര്‍ കേഴുകയാണ്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. എന്നാല്‍, സെന്‍ട്രല്‍ വിസ്റ്റ, പുതിയ പാര്‍ലമെന്റ് തുടങ്ങി പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുള്ള പദ്ധതികള്‍ക്ക് പണമുണ്ട്,’ യെച്ചൂരി ട്വിറ്റ് ചെയ്തു.

Content Highlight: Opposition parties against central government on covid

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more