| Tuesday, 13th June 2023, 4:50 pm

'ഏകാധിപതി ഭീരുവാണ്'; ഡോര്‍സേ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന ട്വിറ്റര്‍ കോ-ഫൗണ്ടര്‍ ജാക്ക് ഡോര്‍സേയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഏകാധിപതി ഭീരുവാണെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചിലര്‍ക്ക് കള്ളം പറയാന്‍ ഒരു കാരണവും വേണ്ടെന്നും മറ്റു ചിലര്‍ എല്ലാ കാര്യങ്ങള്‍ക്കും കളവ് പറയുമെന്നും രാജ്യസഭാ എം.പി കപില്‍ സിബല്‍ പറഞ്ഞു. ഡോര്‍സേയുടെ പരാമര്‍ശത്തെ കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ തള്ളിയതില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.

‘കര്‍ഷക സമരത്തിനിടയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക് ഡോര്‍സേ പറഞ്ഞു. ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസ് പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീട് റെയ്ഡ് ചെയ്യുമെന്നും പറഞ്ഞു.

ഇത് മന്ത്രി തള്ളിക്കളഞ്ഞു. ചിലര്‍ക്ക് കള്ളം പറയാന്‍ ഒരു കാരണവും വേണ്ട. മറ്റു ചിലര്‍ എല്ലാ കാര്യങ്ങള്‍ക്കും കളവ് പറയുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തെ സംരക്ഷിക്കുന്നവര്‍ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിന്റെ സൂചനയാണ് വെളിപ്പെടുത്തുന്നതാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനഥേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജനാധിപത്യത്തിന്റെ മാതാവില്‍ എങ്ങനെയാണ് ജനാധിപത്യത്തിന്റെ കൊലപാതകം നടക്കുന്നതെന്ന് വെളിപ്പെടുത്താനാണ് ഈ വാര്‍ത്താ സമ്മേളനം നടത്തുന്നത്. മഴയിലും വെയിലിലും കൊടും തണുപ്പിലും കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തിലധികം സമരം നടത്തുമ്പോള്‍ അവരെ മവാലി, ഖലിസ്ഥാനി, പാകിസ്ഥാനി, തീവ്രവാദികള്‍ എന്നിങ്ങനെയുള്ള പേരുകള്‍ വിളിച്ചധിക്ഷേപിച്ചു. ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കര്‍ഷകരെ കാണിച്ചാല്‍ ഇന്ത്യയില്‍ പൂട്ടിക്കുമെന്നും റെയ്ഡ് ചെയ്യുമെന്നും പറയുന്നു,’ അവര്‍ പറഞ്ഞു.

ഉഗാണ്ട പ്രസിഡന്റ് ഐഡി അമിന്‍സിന്റെ പ്രസ്താവനയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പ്രയോഗിച്ചത്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അഭിപ്രായം പറഞ്ഞ് കഴിഞ്ഞാല്‍ സ്വാതന്ത്ര്യമുണ്ടാകില്ലെന്ന അമിന്‍സിന്റെ പരാമര്‍ശങ്ങള്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്തെ എല്ലാ വിമതശബ്ദങ്ങളെയും തകര്‍ക്കാന്‍ ബി.ജെ.പി എങ്ങനെയാണ് ശ്രമിച്ചതെന്ന് ഡോര്‍സിയുടെ ആരോപണം തെളിയിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദ പറഞ്ഞു. മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറുടെയും നാട് എന്ന നിലയിലാണ് ലോകം നമ്മെ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നത് ലജ്ജാകരമാണെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ഡോര്‍സേയുടെ പരാമര്‍ശം ശരിയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

‘കര്‍ഷക സമരത്തിന് പ്രതീക്ഷിച്ചത്ര റീച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും ലഭിക്കുന്നില്ലെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അത് അവരുടെ പരിധിയിയില്‍ മാത്രം നിര്‍ത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ ഡോര്‍സേ ഇതിനെ കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കമ്പനികള്‍ അത്തരം സമര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണ്,’ ടികായത്ത് എ.എന്‍.ഐയോട് പറഞ്ഞു.

ഡോര്‍സേയുടെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ശിവസേന ഉദ്ധവ് പക്ഷം എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ‘അവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ഷകരെ തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും വിളിച്ചു. പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചു,’ പ്രിയങ്ക പറഞ്ഞു.

കര്‍ഷക സമരത്തിന്റെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടായി എന്നായിരുന്നു ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേ വെളിപ്പെടുത്തിയത്.

അല്ലാത്തപക്ഷം ഓഫീസുകള്‍ പൂട്ടുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും സമ്മര്‍ദമുണ്ടായതായും അദ്ദേഹം പറഞ്ഞിരുന്നു. ബ്രേക്കിങ് പോയിന്റെന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭീഷണികളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വിദേശ സര്‍ക്കാറുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം നേരിട്ടിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് ഇന്ത്യ അതിനൊരു ഉദാഹരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം അദ്ദേഹം വിശദീകരിച്ചത്.

‘ഇന്ത്യ ഒരു ഉദാഹരണമാണ്. കര്‍ഷക സമരങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റുകള്‍ ഒരുപാട് വന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ട്വിറ്റര്‍ പൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും എന്ന് അവര്‍ പറഞ്ഞു. അത് ചെയ്യുകയും ചെയ്തു. നിങ്ങള്‍ ഇത് അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഡോര്‍സേയുടെ ആരോപണങ്ങള്‍ നുണയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷക സമര സമയത്ത് ധാരാളം തെറ്റായ വാര്‍ത്തകളും വ്യാജ റിപ്പോര്‍ട്ടിങ്ങും ട്വിറ്ററില്‍ വന്നിരുന്നു. അത്തരം ഉള്ളടക്കങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടാന്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

content highlights: opposition parties against central governement in jack dorsey’s statement

We use cookies to give you the best possible experience. Learn more