| Friday, 24th March 2023, 4:45 pm

സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുക്കണമെന്ന് യെച്ചൂരി; രാഹുലിന് പിന്തുണയുമായി കൂടുല്‍ പ്രതിപക്ഷ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍.

വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്നും വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

‘ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാണ്. പാര്‍ലമെന്റിലെ രാഹുലിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമാണിത്.

സത്യം പറയുന്ന ഒരാളെ കേന്ദ്രം ഭയപ്പെടുന്നു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും, സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ക്രിമിനല്‍ അപകീര്‍ത്തി നിയമം ഉപയോഗിച്ചിട്ടുള്ള മാര്‍ഗം അപലപനീയമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തിനെതിരെ കേന്ദ്ര അന്വേഷണ എജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിലും മുകളിലാണ് അപകീര്‍ത്തി നിയമമുപയോഗിച്ചിട്ടുള്ള വേട്ടയാടലെന്നും, ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഈ അവസ്ഥ നേരത്തെ സംഭവിച്ചിട്ടുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ജെ.പിയുടെ ഇത്തരം പ്രതികാര നടപടിയില്‍ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ ക്യാബിനറ്റില്‍ അംഗങ്ങളായിരിക്കുമ്പോഴാണ് പ്രസംഗങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയില്‍ ബി.ജെ.പി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ ക്യാബനറ്റില്‍ അംഗങ്ങളായിരിക്കുമ്പോഴാണ് പ്രസംഗങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ ആക്രമിക്കപ്പെടുന്നത്. ഭരണഘടനാ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന മറ്റൊരു അധ്യായത്തിനാണ് ഇന്ന് നമ്മള്‍ സാക്ഷ്യം വഹിച്ചത്,’ മമത ട്വിറ്ററില്‍ കുറിച്ചു.

In PM Modi’s New India, Opposition leaders have become the prime target of BJP!

While BJP leaders with criminal antecedents are inducted into the cabinet, Opposition leaders are disqualified for their speeches.

Today, we have witnessed a new low for our constitutional democracy

— Mamata Banerjee (@MamataOfficial) March 24, 2023

ശിക്ഷിക്കപ്പെട്ട് ഒരു ദിവസത്തിനുള്ളില്‍ ധൃതിപിടിച്ചുള്ള ഈ നടപടി ഞെട്ടിപ്പിക്കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.

I’m stunned by this action and by its rapidity, within 24 hours of the court verdict and while an appeal was known to be in process. This is politics with the gloves off and it bodes ill for our democracy. pic.twitter.com/IhUVHN3b1F

— Shashi Tharoor (@ShashiTharoor) March 24, 2023

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം.

Content Highlight: Opposition leaders criticized the disqualification of Congress leader Rahul Gandhi from the post of MP 

We use cookies to give you the best possible experience. Learn more