| Monday, 28th November 2022, 1:31 pm

ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്കെന്താണിത്ര ഈഗോ? സി.പി.ഐ.എം നടത്തുന്ന സമരത്തിന് പിണറായി വിജയനെ ഒന്നാം പ്രതിയാക്കുമോ? വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങളെയൊന്നും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും, എന്നാല്‍ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

തീരദേശവാസികള്‍ സമരം നടത്തിയതിന്റെ പേരില്‍ ഗൂഢാലോചന കേസ് ചുമത്തി ആര്‍ച്ച് ബിഷപിനെ ഒന്നാം പ്രതിയും സഹായ മെത്രാനെ രണ്ടാം പ്രതിയുമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തീരദേശവാസികളെ ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്‍ക്കാന്‍ എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര ഈഗോയെന്നും, മുഖ്യമന്ത്രി അവരോട് സംസാരിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

‘സെക്രട്ടറിയേറ്റിന്റെ മുന്നില്‍ വെച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നം തീര്‍ക്കണമെന്നും, ഇത് തീര്‍ന്നില്ലെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്ക് പോകുമെന്നും ഞങ്ങള്‍ ഈ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ വെച്ച് മുന്നറിയിപ്പ് നല്‍കിയതാണ്.

ഇവിടെ ഇന്നലെ നടന്ന അക്രമ സംഭവങ്ങളെയൊന്നും ഞങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. പക്ഷേ, ഇന്നലെയുണ്ടായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

തീരദേശവാസികള്‍ സമരം നടത്തിയതിന്റെ പേരില്‍ ഗൂഢാലോചന കേസ് ചുമത്തി ആര്‍ച്ച് ബിഷപിനെ ഒന്നാം പ്രതിയും സഹായ മെത്രാനെ രണ്ടാം പ്രതിയുമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ കേരളത്തില്‍ നടത്തുന്ന സമരത്തിന് പിണറായി വിജയനെ ഒന്നാം പ്രതിയും ഗോവിന്ദന്‍ മാഷിനെ രണ്ടാം പ്രതിയും ആക്കുമോ?

ഒത്തുതീര്‍പ്പിന് ചെന്ന പള്ളിക്കമ്മിറ്റി ഭാരവാഹികളെ പിടിച്ച് അകത്തിട്ടു. ഈ സമരത്തെ പ്രകോപിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണത്. സി.പി.ഐ.എം-ബി.ജെ.പിയും ഒരുമിച്ച് ഈ സമരം പൊളിക്കാന്‍ വേണ്ടി നടക്കുകയാണ്.

സാധാരണ സമരത്തെ കൈകാര്യം ചെയ്യുന്നത് പോലെയാണോ തീരദേശവാസികളുടെ സമരത്തെ നോക്കിക്കാണേണ്ടത്? എല്ലാ വിഷയങ്ങളോടും വൈകാരികമായി പ്രതികരിക്കുന്നവരാണവര്‍. അവരെ പോയി പ്രകോപിപ്പിക്കാത്ത, ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നം തീര്‍ക്കാന്‍ എന്താണ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഈഗോ? മുഖ്യമന്ത്രി അവരോട് സംസാരിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണ്?

ഗവണ്‍മെന്റ് ഗൗരവതരമായി അത് കൈകാര്യം ചെയ്യണം. സമരം അക്രമത്തിലേക്ക് കൊണ്ടുപോകുന്നത് സര്‍ക്കാരാണ്, അവരെ പ്രകോപിപ്പിക്കാന്‍ പാടില്ല. അവരെ വിളിച്ച് 24 മണിക്കൂറിനകം ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

എന്നാല്‍, വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചത്.

സമരക്കാരുടെ ഏഴില്‍ അഞ്ച് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയ പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതൊഴികെ മറ്റാവശ്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

സമരം ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറി. മതസ്പര്‍ധ വളര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനില്‍ കയ്യേറ്റം നടത്തുക, പൊലീസുകാരെ അക്രമിക്കുക. മറ്റ് മതക്കാരുടെ വീടുകള്‍ അക്രമിക്കുക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. വളരെ അപകടകരമായ സ്ഥിതിവിശേഷം അവിടെ ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട രൂപതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത തിരക്കഥയാണെന്നാണ് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞത്.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളാണ് പ്രവര്‍ത്തിച്ചത്. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. നിരന്തര പ്രകോപനം ഉണ്ടായതോടെയാണ് വികാരപരമായി പ്രതികരിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും, ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ 3,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക, കൃത്യവിലോപത്തിന് തടസം സൃഷ്ടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്.ഐ.ആര്‍.

കസ്റ്റഡിയില്‍ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. സംഘര്‍ഷത്തില്‍ 85 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

Content Highlight: Opposition Leader VD Satheeshan against Kerala Government On Vizhinjam Clash

We use cookies to give you the best possible experience. Learn more