| Monday, 15th August 2022, 7:21 pm

ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്ന് സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; സി.പി.ഐ.എം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കാറ്: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് മരുത റോഡില്‍ സി.പി.ഐ.എം നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന സംഭവത്തില്‍ ‘എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ?’ എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.ഐ.എം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് സാധാരണ ശ്രമിക്കാറെന്നും സുധാകരന്‍ പൊതുവായി പറഞ്ഞതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ‘അന്വേഷണം നടക്കട്ടെ. പൊലീസ് അന്വേഷണത്തിനിടെ അഭിപ്രായം പറയുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും. എല്ലാ അക്രമപ്രവര്‍ത്തനങ്ങളിലും സി.പി.ഐ.എമ്മിന് പങ്കുണ്ട്. പൊലീസിനെ നിര്‍വീര്യമാക്കിയത് സി.പി.ഐ.എമ്മാണ്,’സതീശന്‍ പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്ന് സി.പി.ഐ.എമ്മിന് എങ്ങനെ ഒഴിയാനാകും. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ ആയുധശേഖരം സി.പി.ഐ.എമ്മിനുണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

‘കൃത്യമായ അന്വേഷണം വേണം. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മുകാര്‍ ആണെന്ന് വ്യക്തമാണ്. ആരെയും കൊല്ലുന്ന സംഘമായി സി.പി.ഐ.എം മാറി. സി.പി.ഐ.എമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.

വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്നങ്ങള്‍ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സി.പി.ഐ.എം നേതാക്കളാണ്.

സി.പി.ഐ.എം എന്നും അക്രമത്തിന്റെ വക്താക്കളാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നതിന് തെളിവുണ്ട്. ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കി,’ സുധാകരന്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: opposition leader V.D. Sateeshan support KPCC President K. Sudhakaran’s remarks on CPIM

We use cookies to give you the best possible experience. Learn more