| Sunday, 28th April 2019, 10:34 am

ഇ.വി.എമ്മില്‍ ബി.ജെ.പി ചിഹ്നത്തിനു താഴെ പാര്‍ട്ടിയുടെ പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി; 2014ലും ഇതേ പാറ്റേണ്‍ തന്നെയായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനായി കൊണ്ടുവന്ന ഇ.വി.എമ്മില്‍ ബി.ജെ.പിയുടെ ചിഹ്നത്തിന് താഴെ മാത്രം പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി. ബരാക്പൂരില്‍ മോക് ഡ്രില്‍ വേളയില്‍ കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് ബി.ജെ.പിയുടെ ചിഹ്നത്തിനു താഴെ ബി.ജെ.പിയെന്ന് എഴുതിയത് കണ്ടെത്തിയത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാനമായ പാറ്റേണ്‍ തന്നെയാണ് ഉപയോഗിച്ചതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, അഹമ്മദ് പട്ടേല്‍, ഡറക് ഒ ബ്രിയണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കിയത്.

ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും ഇത്തരം ഇ.വി.എമ്മുകളെല്ലാം നീക്കുകയോ അല്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ പേര് കൂടി ചേര്‍ക്കുകയോ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ഇത് ജനങ്ങളെ വഞ്ചിക്കലും ഇ.വി.എം ഹാക്ക് ചെയ്യാനുള്ള ശ്രമവുമാണെന്നാണ് ബരാക്ക്പൂര്‍ എം.പിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി പറയുന്നു. ബി.ജെ.പിയെന്ന് ചിഹ്നത്തിന് താഴെ എഴുതിയ ഇ.വി.എമ്മുകളുടെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു.

‘ഇ.വി.എമ്മുകളില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ബി.ജെ.പിയെന്ന് എഴുതിയിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ പേരും അവിടെയുണ്ടായിരുന്നില്ല. ഇതുവരെ അത്തരം മെഷീനുകള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലായിരുന്നു.’ സിങ്‌വി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പിനും ഇതേ ചിഹ്നം തന്നെയാണ് ഉപയോഗിച്ചതെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞത്.

ബി.ജെ.പിയുടെ അര്‍ജുന്‍ സിങ്ങാണ് ബരാക്പൂരില്‍ മത്സരിക്കുന്നത്. ദിനേഷ് ത്രിവേദിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

We use cookies to give you the best possible experience. Learn more