| Tuesday, 3rd October 2023, 5:01 pm

മെസിക്കെതിരെ കളിക്കുന്നത് അതിശയമായിരുന്നു ; എതിർ ടീം താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓഗസ്റ്റ് 19ന് ജിയോഡിസ് പാർക്കിൽ നടന്ന എം.എൽ.എസ് ലീഗ് കപ്പ്‌ ഫൈനലിൽ ഇന്റർ മയാമി നാഷ് വില്ലയെ പെനാൽട്ടിയിൽ തോൽപ്പിച്ചുകൊണ്ട് കിരീടം സ്വന്തമാക്കിയിരുന്നു.

ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിയെ നേരിട്ടത് എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നാഷ് വില്ലെ താരം സാം സറിഡ്ജ്. സൂപ്പർ താരത്തിനെതിരെ കളിച്ചത് മികച്ച ഒരു അനുഭവമായിരുന്നുവെന്നാണ് താരം പറഞ്ഞത്.

‘മെസിക്കെതിരെ ഫൈനൽ കളിച്ചത് തീർത്തും ഒരു അതിശയകരമായ അനുഭവമായിരുന്നു. മെസിക്കെതിരെ ഫൈനലിൽ കളിക്കുമെന്ന് ഒരിക്കലും ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല,’ സറിഡ്ജ് മാർക്ക വഴി പറഞ്ഞു.

‘മത്സരത്തിൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയപ്പോൾ ഞങ്ങൾ വിജയിക്കുമെന്ന് കരുതി. ഇന്റർ മയാമിക്കായി സമനില ഗോൾ നേടിയത് മെസിയായിരുന്നു. ഒരു സമയത്ത് അദ്ദേഹം പിച്ചിന്റെ ഒരു ഭാഗത്ത്‌ മാത്രം നിന്നു. എന്നാൽ പെട്ടന്ന് മെസി പന്തുമായി കോർണറിലേക്ക് നീങ്ങി. എനിക്ക് ഇതിലൂടെ പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. എന്നാൽ സത്യം പറഞ്ഞാൽ ഇതെല്ലാം അവിശ്വസനീയമായി എനിക്ക് തോന്നി,’ അദ്ദേഹം കൂട്ടിചേർത്തു.

മത്സരത്തിൽ 23ാം മിനിട്ടിൽ സൂപ്പർ താരം മെസിയിലൂടെയാണ് ഇന്റർ മയാമി ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ 57ാം മിനിട്ടിൽ ഫാഫ പിക്കോൾട്ടിലൂടെ നാഷ് വില്ലെ മറുപടി നൽകുകയായിരുന്നു. വിജയ ഗോളിനായി ഇരു ടീമും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ പെനാൽട്ടി വിധിയെഴുതിയ മത്സരത്തിൽ 10-9 ന് മെസിയും സംഘവും കിരീടം സ്വന്തമാക്കുകയായിരുന്നു.

സൂപ്പർ താരത്തിന്റെ വരവോട് കൂടി മികച്ച പ്രകടനമാണ് ലീഗിൽ ഇന്റർ മയാമി കാഴ്ചവെച്ചത്. ലീഗിൽ വിജയകുതിപ്പ് നടത്താനും ഇതുവരെ ഇല്ലാതിരുന്ന കിരീടം സ്വന്തമാക്കാനും സൂപ്പർ താരത്തിന്റ വരവോടെ ടീമിന് സാധിച്ചു.

ഇന്റർ മയാമിക്കായി 12 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Opposite team player explains to play against Lionel Messi.

We use cookies to give you the best possible experience. Learn more