എക്‌സിറ്റ് പോളും തെരഞ്ഞെടുപ്പ് ഫലവും ഒന്നു തന്നെയെങ്കില്‍ ഇ.വി.എമ്മുകളെക്കുറിച്ചുള്ള വ്യാജപ്രചരണം നിലനില്‍ക്കില്ല; അരുണ്‍ ജെയ്റ്റ്‌ലി
D' Election 2019
എക്‌സിറ്റ് പോളും തെരഞ്ഞെടുപ്പ് ഫലവും ഒന്നു തന്നെയെങ്കില്‍ ഇ.വി.എമ്മുകളെക്കുറിച്ചുള്ള വ്യാജപ്രചരണം നിലനില്‍ക്കില്ല; അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 6:02 pm

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളും തെരഞ്ഞെടുപ്പ് ഫലവും ഒന്നു തന്നെയെങ്കില്‍ ഇ.വി.എമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണങ്ങള്‍ വ്യര്‍ഥമാകുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജെയ്റ്റിലിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ, തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലമെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞിരുന്നു.

‘വ്യക്തികളുമായി നടത്തുന്ന അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കണക്കാക്കുന്നത്. ഇ.വി.എമ്മുകള്‍ക്ക് പങ്കില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളും മെയ് 23ന് പുറത്തു വരുന്ന ഫലവും ഒന്നു തന്നെയാണെങ്കില്‍ പ്രതിപക്ഷം ഇ.വി.എമ്മുകള്‍ക്കെതിരെ ഉന്നയിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നെ നിലനില്‍പ്പുണ്ടായവില്ല’- ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആജ് തക് ഏക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.

ടൈംസ് നൗ ആക്‌സിസ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.

നേരത്തേ എന്‍.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചിരുന്നു. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.മറ്റു കക്ഷികള്‍ നേടുമെന്ന് പറയുന്നത് 133 സീറ്റാണ്. അതേസമയം ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അഭൂതപൂര്‍വമായ മുന്നേറ്റം പ്രവചിച്ചത് ചാണക്യ മാത്രമാണ്.

റിപ്പബ്ലിക് സി വോട്ടര്‍ എക്‌സിറ്റ്‌പോള്‍ പ്രകാരം എന്‍.ഡി.എ 287. കോണ്‍ഗ്രസ് 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ് കണക്കുകള്‍.

എന്‍.ഡി.ടി.വി എക്‌സിറ്റ്‌പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റും കോണ്‍ഗ്രസിന് 124 സീറ്റും മറ്റുള്ളവര്‍ക്ക് 112 എന്നിങ്ങനെയാണ് കണക്കുകള്‍.