| Saturday, 3rd December 2022, 1:19 pm

ഓപ്പറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ വീണ്ടും തെലങ്കാന പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെലങ്കാന ഓപ്പറേഷന്‍ താമര കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ വീണ്ടും തെലങ്കാന പൊലീസ്. തുഷാര്‍ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി.

ഇത് രണ്ടാം തവണയാണ് തെലങ്കാന പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിയോട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് തെലങ്കാന പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷന്‍ താമര കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തെലങ്കാന പൊലീസ് പ്രതിചേര്‍ത്തത്.

തെലങ്കാന ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെയും ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ഡോ. ജഗ്ഗു സ്വാമി എന്നിവരെയും പ്രതി ചേര്‍ത്തത്.

കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍ ജഗ്ഗു സ്വാമിക്കുമെതിരെ തെലങ്കാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

നവംബര്‍ 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗു സ്വാമിക്കും നേരത്തെ നോട്ടീസയച്ചിരുന്നു. ഇത് നവംബര്‍ 23ലേക്ക് നീട്ടിനല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നായിരുന്നു ലുക്ക്ഔട്ട് നോട്ടീസ്.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനും ഇതേ കേസില്‍ ചൊവ്വാഴ്ച രാവിലെ തെലങ്കാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ഹാജരാകാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സന്തോഷ് പൊലീസിന് മറുപടിക്കത്ത് നല്‍കിയിരുന്നു.

എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മ എന്ന രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ് ഡോക്ടര്‍ ജഗ്ഗു സ്വാമി. ഇയാള്‍ കേസിലെ ഇടനിലക്കാരനാണെന്നാണ് സൂചന. ഇയാളെ അന്വേഷിച്ച് നേരത്തെ തെലങ്കാന പൊലീസിന്റെ അന്വേഷണസംഘം കേരളത്തിലെത്തിയിരുന്നു. എന്നാലിയാള്‍ ഒളിവില്‍ പോയതിനാല്‍ കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് അന്വേഷണസംഘം തുഷാറിന്റെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറിയായിരുന്നു നോട്ടീസ് കൈപ്പറ്റിയത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. പൊലീസ് തനിക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നീക്കത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നുമാണ് തുഷാര്‍ പറഞ്ഞത്.

എന്‍.ഡി.എ സഖ്യകക്ഷി ഭാരത് ധര്‍മ ജനസേനയുടെ (ബി.ഡി.ജെ.എസ്) നിലവിലെ പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെ എന്‍.ഡി.എയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്.

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്നതാണ് കേസ്. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസര്‍ഗോഡ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്രഭാരതി, കര്‍ണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ കോര്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.

ശേഷം, തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമരക്ക്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തന്നെ രംഗത്തെത്തുകയായിരുന്നു.

ടി.ആർ.എസ് എം.എൽ.എമാരെ ബി.ജെ.പിയിലെത്തിക്കാൻ തുഷാർ ശ്രമിച്ചു. ഇതിനായി ടി.ആർ.എസ് നേതാക്കളുമായി തുഷാർ സംസാരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. നാല് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചു. കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിന്റെ നിർദേശപ്രകാരമാണ് എന്നാണ് കെ.സി.ആർ നവംബർ മൂന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

തെലങ്കാന, ആന്ധ്രാപ്രദേശ്, ദൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാർ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആർ പറഞ്ഞിരുന്നു. എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആർ പുറത്തുവിട്ടിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു, തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാണിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ മുഖ്യമന്ത്രി തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും കെ.സി.ആർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു തുഷാർ വെളളാപ്പളളിയുടെ അന്ന് പ്രതികരിച്ചത്.

ഇതിനെത്തുടർന്ന് തുഷാർ വെള്ളാപ്പള്ളി ഏജന്റുമാർ വഴി ടി.ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) എം.എൽ.എമാരുമായി സംസാരിക്കുന്ന ശബ്ദരേഖ ടി.ആർ.എസ് പുറത്തുവിട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഡീൽ ഉറപ്പിക്കാമെന്നായിരുന്നു ശബ്ദരേഖയിൽ തുഷാർ പറഞ്ഞത്.

ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് കാര്യങ്ങൾ ഡീൽ ചെയ്ത് തരുമെന്ന് ഏജന്റുമാർക്ക് ഉറപ്പുനൽകുന്നതും പുറത്തുവിട്ട ശബ്ദരേഖയിലുണ്ടായിരുന്നു. ഡീലിന് മുമ്പ് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാർ പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

ഏജന്റുമാരിൽ പ്രധാനിയായ രാമചന്ദ്ര ഭാരതിയുമായി ഫോൺ സംഭാഷണം നടത്തിയ തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് അമ്പത് കോടി വീതം വാഗ്ദാനം ചെയ്തുവെന്ന വീഡിയോ തെളിവുകളടക്കം ടി.ആർ.സ് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസ് ഏറ്റെടുത്തത്.

Content Highlight: Operation Lotus; Telengana Police handed over a notice to Tushar Vellapally again

We use cookies to give you the best possible experience. Learn more