| Monday, 16th August 2021, 6:17 pm

ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ തുറന്ന കത്ത്: ഞാന്‍ ഇനിയൊരു അടിമയായേക്കും, എന്റെ ജീവിതം വെച്ച് അവര്‍ക്കിനി എന്തു വേണമെങ്കിലും ചെയ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞായറാഴ്ച രാവിലെ ക്ലാസ്സിനായി ഞാന്‍ യൂണിവേഴ്‌സിറ്റിയിലേക്കു പോയപ്പോഴാണ് ഡോര്‍മിറ്ററിയില്‍ നിന്ന് ഒരുകൂട്ടം സ്ത്രീകള്‍ പുറത്തേക്ക് ഓടിവരുന്നതു കണ്ടത്. ഞാന്‍ കാര്യമെന്താണെന്നു ചോദിച്ചു. അപ്പോഴാണ് താലിബാന്‍ കാബൂളില്‍ എത്തിയെന്നറിഞ്ഞത്. ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ അവര്‍ ഉപദ്രവിക്കുന്നതുകൊണ്ട് പോലീസ് എല്ലായിടവും ഒഴിപ്പിക്കുകയാണ്.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീടുകളിലേക്കു പോകണം. പക്ഷേ, പൊതുഗതാഗതം ഉപയോഗിക്കാന്‍ പറ്റില്ല. ഡ്രൈവര്‍മാര്‍ ഞങ്ങളെ കാറുകളില്‍ കയറ്റില്ല. ഒരു സ്ത്രീയെ വാഹനത്തില്‍ കയറ്റുന്നതിന്റെ ഉത്തരവാദിത്തമെടുക്കാന്‍ അവരെക്കൊണ്ടാവില്ല എന്നതുതന്നെ.

ഡോര്‍മിറ്ററിയിലുള്ള സ്ത്രീകളില്‍ കാബൂളിനു പുറത്തുനിന്നുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. അവര്‍ വല്ലാത്ത ഭയത്തിലാണ്. ഈസമയം ഞങ്ങള്‍ക്കു ചുറ്റുമുള്ള പുരുഷന്മാര്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും പരിഹസിക്കുകയായിരുന്നു. ഞങ്ങളുടെ ഭയം കണ്ടിട്ടാണത്.

‘പോ, പോയി നിങ്ങളുടെ ബുര്‍ഖയിടൂ’, എന്നാണ് ഒരാള്‍ പറഞ്ഞത്. ‘നിങ്ങള്‍ തെരുവുകളില്‍ ഇറങ്ങുന്ന അവസാന ദിവസങ്ങളാണിത്’, എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. മൂന്നാമതൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ് – ‘ഒറ്റദിവസം കൊണ്ടു നിങ്ങളില്‍ നാലുപേരെ ഞാന്‍ വിവാഹം ചെയ്യാന്‍ പോവുകയാണ്.’

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടച്ചുകഴിഞ്ഞു. അവിടെ ജോലി ചെയ്തിരുന്ന എന്റെ സഹോദരി മൈലുകള്‍ താണ്ടിയാണു വീട്ടില്‍ തിരികെയെത്തിയത്. അവള്‍ പറയുകയാണ്- ‘നാലുവര്‍ഷം ജനങ്ങളെ സേവിക്കാന്‍ വേണ്ടി ഞാന്‍ ഉപയോഗിച്ച എന്റെ കമ്പ്യൂട്ടര്‍ വേദനയോടെ ഞാന്‍ ഷട്ട് ഡൗണ്‍ ചെയ്തു. കണ്ണീരോടെയാണു ഞാനെന്റെ ഡെസ്‌ക് വിട്ടത്, സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞത്. എനിക്കറിയാം, ഇതെന്റെ ജോലിയുടെ അവസാന ദിവസമാണെന്ന്.’

അഫ്ഗാനിലെ ഏറ്റവും മികച്ച രണ്ടു യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഞാന്‍ ഒരേസമയം ഡിഗ്രികള്‍ നേടേണ്ടതായിരുന്നു. നവംബറില്‍ അഫ്ഗാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എനിക്കതു കിട്ടുമായിരുന്നു. പക്ഷേ, ഇന്നു രാവിലെ അതെല്ലാം എന്റെ കണ്‍മുന്നില്‍ വെച്ച് ഒലിച്ചുപോയി.

ഇന്ന് ഇക്കാണുന്ന ഞാനാകാന്‍ എത്ര പകലുകളും രാത്രികളും ഞാന്‍ കഷ്ടപ്പെട്ടതാണ്. പക്ഷേ, ഇന്നു രാവിലെ ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഏറ്റവുമാദ്യം ചെയ്തത്, എന്റെയും എന്റെ സഹോദരിമാരുടെയും ഐഡികളും ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റുകളും ഒളിപ്പിച്ചുവെയ്ക്കുക എന്നതാണ്. വല്ലാതെ തകര്‍ന്നുപോയി. ഞങ്ങള്‍ ഞങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന എല്ലാറ്റിനെയും ഒളിച്ചുവെക്കുന്നത് എന്തിനാണ്? ഞങ്ങള്‍ ഞങ്ങളായിത്തന്നെ ജീവിക്കാന്‍ ഇന്ന് അഫ്ഗാനിസ്താനില്‍ കഴിയില്ല.

പുരുഷന്മാര്‍ തുടങ്ങിവെച്ച ഈ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരയാണ് ഒരു സ്ത്രീയായ ഞാന്‍. എനിക്കിനി ഉറക്കെ ചിരിക്കാന്‍ കഴിഞ്ഞേക്കില്ല. എനിക്കെന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഇനി കേള്‍ക്കാനായേക്കില്ല. എന്റെ സുഹൃത്തുക്കളെ എനിക്കിനി ഞങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള കഫേയില്‍ വെച്ചു കാണാനായേക്കില്ല. എനിക്കെന്റെ പ്രിയപ്പെട്ട മഞ്ഞ വസ്ത്രവും പിങ്ക് ലിപ്സ്റ്റിക്കും ഇനി ഉപയോഗിക്കാനായേക്കില്ല. എനിക്കെന്റെ ജോലിക്കു പോകാനോ വര്‍ഷങ്ങളോളം ഞാന്‍ അധ്വാനിച്ച എന്റെ യൂണിവേഴ്‌സിറ്റി ഡിഗ്രി പൂര്‍ത്തിയാക്കാനോ ആയേക്കില്ല.

എനിക്കെന്റെ നഖങ്ങള്‍ മിനുക്കുന്നത് ഇഷ്ടമായിരുന്നു. ഇന്നു വീട്ടിലേക്കു തിരികെപ്പോകുന്ന വഴി ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന ബ്യൂട്ടി സലൂണിലേക്കൊന്നു നോക്കി. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സലൂണിന്റെ മുന്‍ഭാഗം ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ടിരിക്കുന്നു.

ഭയപ്പെട്ട, പേടിച്ചരണ്ട സ്ത്രീകളുടെ മുഖമാണ് എനിക്കു ചുറ്റുമിപ്പോള്‍. അവര്‍ പഠിക്കുന്നതിനെ, ജോലി ചെയ്യുന്നതിനെ സ്വതന്ത്രരായി നടക്കുന്നതിനെ എതിര്‍ക്കുന്ന പുരുഷന്മാരുടെ നാണംകെട്ട മുഖങ്ങളും എനിക്കു ചുറ്റുമുണ്ട്. സ്ത്രീകളെ പരിഹസിക്കുന്ന, അതില്‍ സന്തോഷിക്കുന്ന മുഖങ്ങളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനുപകരം അവര്‍ താലിബാനൊപ്പം നില്‍ക്കുന്നു. അവര്‍ക്കു കൂടുതല്‍ കരുത്തു നല്‍കുന്നു.

തങ്ങള്‍ക്കു ലഭിച്ച ചെറിയ സ്വാതന്ത്ര്യത്തിനു വേണ്ടിപ്പോലും അഫ്ഗാന്‍ സ്ത്രീകള്‍ ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. പഠിക്കാന്‍ വേണ്ടി അനാഥയായ ഞാന്‍ വിരിപ്പുകള്‍ നെയ്തു. ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും എനിക്കെന്റെ ഭാവിക്കുവേണ്ടി ഒരുപാടു പദ്ധതികള്‍ ഉണ്ടായിരുന്നു. ഇതുപോലെ എല്ലാം അവസാനിക്കുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

എന്റെ 24 വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ നേടിയ നേട്ടങ്ങളൊക്കെ സ്വയം അഗ്‌നിക്കിരയാക്കേണ്ടി വരുന്നതുപോലെ തോന്നുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ഐഡി കാര്‍ഡോ അവാര്‍ഡുകളോ ഇനി കൈയില്‍ വെക്കുന്നത് അപകടമാണ്. ഇനി സൂക്ഷിച്ചുവെച്ചാല്‍പ്പോലും അതുപയോഗിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്കിനി അഫ്ഗാനിസ്താനില്‍ ജോലിയുണ്ടാവില്ല.

ഓരോ പ്രവിശ്യകളും തകര്‍ന്നടിയുമ്പോള്‍ ഞാന്‍ എന്നിലെ പെണ്‍കുട്ടിയുടെ മനോഹരമായ സ്വപ്നങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എനിക്കും എന്റെ സഹോദരിമാര്‍ക്കും രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. താലിബാന്‍ കാലത്തേക്കുറിച്ചും അവര്‍ എങ്ങനെയാണു സ്ത്രീകളെ കണ്ടിരുന്നതെന്നും ഉമ്മ ഞങ്ങളോടു പറഞ്ഞ കഥകള്‍ ഓര്‍ക്കുകയായിരുന്നു രാത്രി മുഴുവന്‍.

ഒരിക്കല്‍ക്കൂടി ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടപ്പെടുമെന്നോ 20 വര്‍ഷം പുറകോട്ടു പോകേണ്ടി വരുമെന്നോ ഒരിക്കല്‍പ്പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഞങ്ങള്‍ 20 വര്‍ഷത്തോളം പോരാടിയിട്ട് ഒടുവില്‍ ബുര്‍ഖകളുടെ പേരിലിപ്പോള്‍ ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്, ഐഡന്റിറ്റി മറച്ചുപിടിക്കേണ്ടി വരികയാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ പ്രവിശ്യകളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തപ്പോള്‍ നൂറുകണക്കിനു പേരാണു വീടുപേക്ഷിച്ചു പെണ്‍മക്കളെയും ഭാര്യമാരെയും രക്ഷിക്കാന്‍ വേണ്ടി കാബൂളിലേക്കെത്തിയത്. അവരിവിടെ പാര്‍ക്കുകളില്‍, തുറസ്സായ സ്ഥലത്തു കഴിയുകയാണ്. അവര്‍ക്കു പണം കണ്ടെത്തി നല്‍കുന്ന, ഭക്ഷണവും മറ്റു കാര്യങ്ങളും വിതരണം ചെയ്യുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഞാനും.

ചില കുടുംബങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ എനിക്കു കരച്ചിലടക്കാന്‍ കഴിയുന്നില്ല. ഒരാള്‍ക്ക് അവരുടെ മകനെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. അതോടെ കാബൂളിലേക്കു പോരാന്‍ ടാക്‌സിക്കു പണമില്ലാതെ വന്നപ്പോള്‍ മരുമകളെ അതിനു പകരം നല്‍കേണ്ടി വന്നു. ഒരു സ്ത്രീ, ഒരു യാത്രയ്ക്കു വരുന്ന ചിലവിനു പകരമാകുന്നത് എങ്ങനെയാണ്?

ഇന്നിപ്പോള്‍ ഞാന്‍ കേട്ടു, താലിബാന്‍ കാബൂളിലെത്തിയെന്ന്. ഞാന്‍ ഇനിയൊരു അടിമയായേക്കും. അവര്‍ക്കിഷ്ടമുള്ള രീതിയില്‍ എന്റെ ജീവിതം വെച്ച് അവര്‍ക്കിനി എന്തു വേണമെങ്കിലും ചെയ്യാം.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഞാന്‍ ടീച്ചറായി ജോലി ചെയ്തിരുന്നു. ഇനി ക്ലാസ്സുകളില്‍ ചെന്നുനിന്ന്, അവരെ എ ബി സികള്‍ പാടിപഠിപ്പിക്കാന്‍ എനിക്കിനി കഴിയില്ല എന്നോര്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഇനിമുതല്‍ പഠനം നിര്‍ത്തി വീട്ടില്‍ത്തന്നെ കഴിയണമെന്നോര്‍ക്കുമ്പോള്‍ കരയാതിരിക്കാനാവുന്നില്ല.’

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Open Letter of an Afghan Women

We use cookies to give you the best possible experience. Learn more