| Wednesday, 24th June 2020, 1:33 pm

പ്രവാസികളുടെ മടക്കം: പി.പി.ഇ കിറ്റുകളുടെ ചെലവ് താങ്ങാന്‍ പ്രവാസികള്‍ക്കാവില്ല; സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസി മടക്കത്തില്‍ സര്‍ക്കാര്‍ നീതി കാണിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി.പി.ഇ കിറ്റുകള്‍ പ്രായോഗികമല്ലെന്നും അതിന്റെ ചെലവ് പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘ഇവിടെ ജയവും തോല്‍വിയുമല്ല വിഷയം. സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമാണോ എന്ന് നോക്കണം. പി.പി.ഇ കിറ്റിന്റെ ചെലവ് താങ്ങാന്‍ സാധിക്കില്ല. അത് സര്‍ക്കാര്‍ വഹിക്കണം,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കാനല്ല അവരെ നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് പി.പി.ഇ കിറ്റുകള്‍ കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പ്രായോഗികമാണോ എന്ന് പരിശോധിക്കണം. കിറ്റുകള്‍ സുഗമമായി ലഭിക്കുന്ന ഒന്നാണോ? പ്രവാസികള്‍ക്ക് അത് താങ്ങാന്‍ കഴിയുമോ എന്നകാര്യങ്ങളും പരിഗണിക്കണം. തുടക്കം മുതല്‍ പ്രവാസികള്‍ വരേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്. മരണ സംഖ്യകൂടുന്ന സമയത്തും അവരുടെ വരവ് മുടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ എന്തുകൊണ്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ കൊണ്ടു വരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. തുടക്കം മുതല്‍ തെറ്റായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തു വരുന്നത്. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പിപിഇ കിറ്റ് കൊണ്ട് വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പമാണെന്നും ജാഗ്രതയുടെ കാര്യത്തില്‍ മത്സരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രൂനാറ്റ് അടക്കമുള്ള പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സൗദി, ഒമാന്‍, ബഹ്റൈന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്കും പി.പി.ഇ കിറ്റ് മതിയായിരിക്കും.

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലും സര്‍ക്കാര്‍ ഇളവ് വരുത്തി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more