| Wednesday, 17th July 2024, 8:14 pm

എൻ.ആർ.സിയിൽ നിന്ന് പുറത്തായത് എട്ട് ലക്ഷം ബം​ഗാളി ഹിന്ദുക്കൾ, ഇവരിൽ സി.എ.എക്ക് അപേക്ഷിച്ചത് വെറും എട്ടുപേർ:ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമിലെ ഭൂരിപക്ഷം ബംഗാളി ഹിന്ദുക്കളും സി.എ.എ വഴി പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തായ ഭൂരിഭാഗം ബംഗാളി ഹിന്ദുക്കളും സി.എ.എ വഴി പൗരത്വം തെളിയിക്കാത്തവരാണെന്നാണ് അദ്ദേഹം പറഞ്ഞ്.

ഇവരില്‍ ഭൂരിഭാഗവും പൗരത്വം കോടതികളിലോ ഫോറിന്‍ ട്രൈബ്യൂണലുകളിലോ തെളിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സി.എ.എ വഴി ധാരാളം ആളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇതുവരെ എട്ട് ബംഗാളി ഹിന്ദുക്കള്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ. ബംഗാളി ഹിന്ദുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പാര്‍ട്ടി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ നടത്തി. എന്നാല്‍ സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവരില്‍ ഭൂരിഭാഗവും വിസമ്മതിച്ചു,’ ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.

2019 ഓഗസ്റ്റിൽ പുറത്തിറക്കിയ എൻ.ആർ.സി വഴി ഇതുവരെ 19.06 ലക്ഷത്തിലധികം അപേക്ഷകർ പുറത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ എട്ട് ലക്ഷത്തിലധികം പേർ ബംഗാളി ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബറിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സി.എ.എ. പാസാക്കിയത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് 2024 ഡിസംബര്‍ വരെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് നിയമം.

1971ന് ശേഷം കുടിയേറിയ ലക്ഷക്കണക്കിന് ഹിന്ദു ബംഗാളികള്‍ക്ക് സി.എ.എ വഴി പൗരത്വം നല്‍കുമെന്ന് അസം സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുവഴി അവരെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കുമെന്നും ഇത് അവരുടെ സ്വത്തിന് ഭീഷണിയാകുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

2014ന് ശേഷമെത്തിയ എല്ലാ കുടിയേറ്റക്കാരെയും ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് നാടുകടത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

Content Highlight:  only eight Bengali Hindus have applied to CAA: Himanta Biswa Sharma

We use cookies to give you the best possible experience. Learn more