| Tuesday, 4th July 2023, 6:38 pm

മഴ കനക്കുന്നു: വടക്കാഞ്ചേരിയില്‍ തെങ്ങ് വീണ് ഒരു മരണം; മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ തെങ്ങ് വീണ് എസ്.ടി. കോളനിയിലെ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. പാടത്ത് കള വലിക്കുന്നതിനിടയില്‍ തങ്കമണിയാണ് (55) മരിച്ചത്. തെങ്ങ് കടപുഴകി ഇലക്ട്രിക്ക് ലൈനിലേക്കും ശേഷം താഴേക്കും പതിക്കുകയായിരുന്നു. തങ്കമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തങ്കമണിയോടൊപ്പം ഉണ്ടായിരുന്ന വെള്ളച്ചിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വടക്കാഞ്ചേരി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ് പ്രൊഫഷണല്‍ കോളേജ് ഒഴികെയും കണ്ണൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുമാണ് അവധി പ്രഖ്യാപിച്ചത്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്തുളള ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളിലും മരം വീണു. താമരശ്ശേരി ചുരത്തിലും മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

നിരവധിയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മരം വീണ് പലയിടത്തും ഗതാഗതം തടസപ്പെടുകയും പീലക്കാട്ടേരിയില്‍ വൈദ്യുത ലൈനുകള്‍ തകരാറിലാവുകയും ചെയ്തു. നാല് വീടുകള്‍ തകരുകയും ചെയ്തു.

അതേസമയം കോഴിക്കോട് ഇരവഴഞ്ഞി പുഴയില്‍ കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി ഹുസ്സന്‍ കുട്ടി ഒഴുക്കില്‍പ്പെട്ടു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്.

മലപ്പുറം പൊന്നാനിയില്‍ കടല്‍ക്ഷോഭം കാരണം മുപ്പതോളം വീടുകളില്‍ വെള്ളം കയറി. വെളിയങ്കോട്, പാലപ്പെട്ടി എന്നീ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. നിലമ്പൂരില്‍ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘം സന്ദര്‍ശനം നടത്തുകയും എന്‍.ഡി.ആര്‍.എഫിന്റെ 20 പേരടങ്ങിയ സംഘവുമാണ് ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.

അടിമാലിയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുണ്ട്. മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

content highlights:  one dead after falling coconut in Vadakancherry; Houses were destroyed by fallen trees; Traffic is blocked

We use cookies to give you the best possible experience. Learn more