| Thursday, 29th August 2019, 6:05 pm

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഉത്തരവ് സെപ്തംബര്‍ അഞ്ചിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി സെപ്തംബര്‍ അഞ്ചിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേന്ദ്രധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് ചട്ടവിരുദ്ധമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ കേസ്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൂന്ന് ദിവസത്തിനകം ചിദംബരത്തിനെതിരായി ശേഖരിച്ച തെളിവുകള്‍ മുദ്ര വച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് നിര്‍ദേശിച്ചു.

ഇന്നലെ പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more