| Wednesday, 12th January 2022, 8:00 pm

എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും; വിവാദ പോസ്റ്റില്‍ ചര്‍ച്ചയായി ഒമര്‍ ലുലുവിന്റെ കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ അനുകൂലിച്ചുള്ള പോസ്റ്റ് വിവാദമായതിന് പിന്നാലെ ചര്‍ച്ചയായി ഒമര്‍ ലുലുവിന്റെ കമന്റ്.

നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യുമെന്നുമാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ഈ പോസ്റ്റിനാണ് അദ്ദേഹം കമന്റ് ചെയ്തത്.

ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ആ പീഡനക്കേസിലാണ് കാണുന്നതെന്നും ദിലീപ് എന്ന മനുഷ്യനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ചെറുപ്പം മുതലേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്‌പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്.

പഞ്ചാബിഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇപ്പോഴും എന്റെ ഫേവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദച്ചാമിയെ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്മാരുടെ അടുത്ത് കൊണ്ടുപോയി വേവിക്കുക, ഇവിടെ വേണ്ട. കേസ് വിധി വരുന്ന വരെ പ്രതിയാണ്, അല്ലാതെ കുറ്റക്കാരന്‍ അല്ല, എന്നായിരുന്നു ഒമറിന്റെ ഒരു കമന്റ്.

‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു മറ്റൊരു കമന്റ്.

വിവാദമായതിന് പിന്നാലെ ഇദ്ദേഹം പോസ്റ്റ് പേജില്‍ നിന്നും റിമൂവ് ചെയ്തു.

ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഒമര്‍ ലുലു പറഞ്ഞിരുന്നത്.

എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് ആരോപിച്ചു.

അതേസമയം, ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്.

തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ നല്‍കും.

നേരത്തെ കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: omar lulu comments on his controversial post

We use cookies to give you the best possible experience. Learn more