national news
ഇനി അടുത്ത കാലത്തൊന്നും ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല; കശ്മീരിലെ വിജയത്തിന് പിന്നാലെ ഉമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 23, 09:21 am
Wednesday, 23rd December 2020, 2:51 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഗുപ്കാര്‍ സഖ്യത്തിന്റെ വിജയത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ഗുപ്കാര്‍ സഖ്യത്തിന്റെ നേതാവ് ഉമര്‍ അബ്ദുള്ള. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ.പി തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഉമര്‍ അബ്ദുള്ള പറഞ്ഞത്.

‘ഈ പരാജയത്തിന് ശേഷം, അടുത്ത കാലത്തൊന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ബി.ജെ.പി തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല. ജനാധിപത്യത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു. എന്തായാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമയം ലഭിക്കും.’ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായഉമര്‍ അബ്ദുള്ള പറഞ്ഞു.

ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജമ്മു-കശ്മീരിലെ 20 ജില്ലകളില്‍ 13ലും ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

100 സീറ്റുകളിലാണ് ഗുപ്കാര്‍ മുന്നണി വിജയിച്ചത്. 74 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റുകളാണ് നേടാനായത്. കശ്മീരില്‍ മാത്രം 72 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം വിജയിച്ചപ്പോള്‍ മൂന്ന് സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

അതേസമയം വിചാരിച്ച ചില സീറ്റുകളില്‍ വിജയിക്കാനായില്ലെന്നും ഉമര്‍ അബ്ദുള്ള പറഞ്ഞു. സഖ്യത്തിന് ചില പോരായ്മകളുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. ഫാറൂഖ് അബ്ദുള്ളയാണ് സഖ്യത്തിന്റ ചെയര്‍മാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Omar Abdullah  responds to BJP after the win in Jammu Kashmir District Council Election