'തുറസായ സ്ഥലങ്ങളിലെ പരസ്യ നിസ്‌കാരത്തോട് യോജിക്കാനാവില്ല'; മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തള്ളാതെ ഹരിയാന മുഖ്യമന്ത്രി
national news
'തുറസായ സ്ഥലങ്ങളിലെ പരസ്യ നിസ്‌കാരത്തോട് യോജിക്കാനാവില്ല'; മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തള്ളാതെ ഹരിയാന മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 8:54 am

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”പ്രശ്നം പരിഹരിക്കുന്നതിനായി പൊലീസുമായി ഞാന്‍ ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ വെച്ച് ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത്തരം സ്ഥലങ്ങള്‍ അതിനായി നിര്‍മിക്കപ്പെട്ടവയാണ്. പക്ഷേ, അത് പരസ്യമായി ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തുറസായ സ്ഥലങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല”ഖട്ടര്‍ പറഞ്ഞു.

അതേസമയം, തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.

എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു.

ഹരിയാനയില്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്കും മുസ് ലിങ്ങള്‍ക്കുമെതിരെ നിരന്തരം
അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം, ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചിരുന്നു.
പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുന്നതിനെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Offering ‘namaz’ in open spaces will not be tolerated: Haryana CM Manohar Lal Khattar