| Sunday, 4th June 2023, 7:08 pm

ബാലസോര്‍ ദുരന്തത്തിന് കാരണം മുസ്‌ലിങ്ങളെന്ന് ഹിന്ദുത്വ പ്രചരണം; കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: ഒഡിഷയിലെ ട്രെയിന്‍ അപകടത്തെ മുന്‍നിര്‍ത്തി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡിഷ പൊലീസ്. നിരവധി പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇനിയും ഇത്തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ചില മീഡിയാ ഹാന്‍ഡിലുകള്‍ ട്രെയിന്‍ അപകടത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പങ്കുവെക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒഡീഷ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഒഡിഷയിലെ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യത്തില്‍ കാണുന്ന ഒരു കെട്ടിടം മുസ്‌ലിം പള്ളിയാണെന്നും അതിനാല്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നുമാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം.

സംഭവം നടന്നത് വെള്ളിയാഴ്ച ആയതിനാല്‍ ‘ഇന്നലെ വെള്ളിയാഴ്ച’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

അതേസമയം, പ്രചരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് ദി ക്വിന്റിന്റെ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.

Content Highlight: odisha police takes action against fake news by Hindutva groups

We use cookies to give you the best possible experience. Learn more