ഭുവന്വേശ്വര്‍: ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തില്‍ മുഖ്യകുറ്റവാളികളില്‍ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെ വിട്ടയച്ചു. നല്ലനടപ്പ് പരിഗണിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കുകയായിരുന്നു.
ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊന്ന കേസില്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയായിരുന്നു. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ മഹേന്ദ്രയ്ക്ക് ശിക്ഷായിളവ് അനുവദിച്ചത്.
‘നിയമങ്ങള്‍ പ്രകാരം നല്ല പെരുമാറ്റം കണക്കിലെടുത്താണ് സംസ്ഥാന ശിക്ഷാ അവലോകന ബോര്‍ഡ് ഹെംബ്രാമിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്,’ ജയിലര്‍ മനസിനി നായിക് പറഞ്ഞു.
കഴിഞ്ഞ 14 വര്‍ഷമായി മഹേന്ദ്ര ഹെംബ്രാം ജയിലില്‍ കഴിയുകയാണ്. ഇത്ര വര്‍ഷം ജയിലില്‍ കഴിഞ്ഞ ഒരു കുറ്റവാളിയെ മോചിപ്പിക്കുക എന്നത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്നും ജയിലര്‍ പ്രതികരിച്ചു.
1999 ജനുവരി 22ന് മനോഹര്‍പൂരില്‍ വെച്ച് വാനില്‍ കിടന്നുറങ്ങുകയായിരുന്ന സ്റ്റെയിന്‍സിനെയും കുടുംബത്തെയും തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. ആക്രമണത്തിൽ സ്റ്റെയിന്‍സിനൊപ്പം അദ്ദേഹത്തിന്റെ മക്കളായ പത്ത് വയസുള്ള ഫിലിപ്പും ആറ് വയസുള്ള തിമോത്തിയുമാണ് കൊല്ലപ്പെട്ടത്.
അടുത്തിടെ സ്റ്റെയിന്‍സിന്റെ കൊലപാതകത്തിലെ മുഖ്യകുറ്റവാളിയായ ദാരാ സിങ്ങിന്റെ ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആറ് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു നിര്‍ദേശം.
തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമുണ്ടെന്നും ഇനിയുള്ള കാലം സമൂഹത്തിന് വേണ്ടി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും കാണിച്ചുള്ള ദാരയുടെ ഹരജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. ഇതിനുപിന്നാലെയാണ് മഹേന്ദ്രയെ സര്‍ക്കാര്‍ വിട്ടയച്ചത്.
അതേസമയം മഹേന്ദ്ര ഹെംബ്രാമിനെ വിട്ടയച്ച നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കറുത്ത കളങ്കമായി മാറിയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു.
മഹേന്ദ്രയുടെ മോചനം സംഘികള്‍ക്ക് ആഘോഷിക്കാനുള്ള ഒരു കാരണമായെന്നും വെറുപ്പിന്റെ പേരില്‍ ഒരു കുടുംബത്തെ ജീവനോടെ ചുട്ടുകൊന്ന ഒരാള്‍ ഇപ്പോള്‍ സ്വതന്ത്രനായി നടക്കുന്നുവെന്നും ടാഗോര്‍ പറഞ്ഞു.
എന്നാല്‍ മഹേന്ദ്ര ഹെംബ്രാമിന്റെ മോചനത്തെ തീവ്ര ഹിന്ദുത്വസംഘടനായ വി.എച്ച്.പി സ്വാഗതം ചെയ്തു. ഇത് തങ്ങളെ സംബന്ധിച്ച് വളരെ നല്ല ദിവസമാണെന്ന് വി.എച്ച്.പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാസ് പറഞ്ഞു. ജയില്‍ മോചിതനായ ഹെംബ്രാമിനെ സംഘപരിവാര്‍ അനുകൂലികള്‍ ജയ്ശ്രീറാം വിളിച്ച് മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.
Content Highlight: Odisha government releases one of the accused in the case of burned Graham Staines and his children