Advertisement
national news
ആദിവാസി സ്ത്രീകൾ വെളുത്തവരല്ല, സുന്ദരികളല്ല: ആദിവാസി സ്ത്രീകളെ അപമാനിച്ച ഒഡിഷ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 06, 04:25 am
Thursday, 6th February 2025, 9:55 am

ഭുവനേശ്വർ: ആദിവാസി സ്ത്രീകളുടെ ചർമത്തെക്കുറിച്ച് പരാമർശിച്ച് അവരെ അപമാനിച്ച ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി മാപ്പ് പറയണമെന്ന് പ്രതിപക്ഷമായ ബിജു ജനതാദൾ. അടുത്തിടെ നടന്ന മയൂർഭഞ്ച് ഉത്സവത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വലിയ തോതിൽ പ്രതിഷേധത്തിന് കാരണമായി.

തനിക്ക് സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും മറ്റ് ആദിവാസി സ്ത്രീകൾ വെളുത്തവരല്ല. എന്നാൽ മയൂർഭഞ്ചിലെ സ്ത്രീകൾ വെളുത്തവരാണെന്നും സുന്ദരികളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറൽ ആയതോടെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്.

‘എനിക്ക് എപ്പോഴും ഒരു സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആദിവാസി പെൺകുട്ടികൾ വെളുത്തവരല്ല, അങ്ങനെ ഒരു സുന്ദരിയായ പെൺകുട്ടിയെ തേടി മയൂർഭഞ്ച് ജില്ലയിൽ എത്തി. അവിടെയുള്ള സ്ത്രീകൾ വെളുത്തവരായിരുന്നു. സുന്ദരികളായിരുന്നു. അവിടെ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ എനിക്ക് അവരുമായി ബന്ധമുണ്ടായി,’ അദ്ദേഹം പറഞ്ഞു.

മാജിയുടെ പരാമർശങ്ങൾ വിവേചനപരമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ച സരോജിനി ഹെംബ്രാം ഉൾപ്പെടെയുള്ള ബി.ജെ.ഡി നേതാക്കൾ ഈ പരാമർശങ്ങളെ അപലപിച്ചു.

നിലവിലെ ബി.ജെ.പി സർക്കാരിന് കീഴിൽ ആദിവാസി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ചും ആദിവാസി സമൂഹത്തിന്റെ വികസനത്തോടുള്ള അവഗണനയെക്കുറിച്ചും ബി.ജെ.ഡി ആശങ്ക ഉയർത്തി.

‘ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സംസ്ഥാനത്തെ ആദിവാസികളുടെ വികസനം അവഗണിക്കപ്പെട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ പോളവാരം പദ്ധതി പൂർത്തിയാകുമ്പോൾ, മാൽക്കാൻഗിരിയിലെ 122 ആദിവാസി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകും. എന്നിട്ടും, ഒഡീഷയിലെ ആദിവാസി മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം പാലിച്ചു,’ സരോജിനി ഹെംബ്രാം പറഞ്ഞു.

ബി.ജെ.ഡി നേതാവും മയൂർഭഞ്ച് ജില്ലാ പരിഷത്ത് പ്രസിഡന്റുമായ ഭാരതി ഹൻസ്ഡയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമർശിച്ചു. ‘ആദിവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുപകരം, മാജി ആദിവാസി സ്ത്രീകളുടെ നിറത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തി, ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്,’ ഹൻസ്ഡ പറഞ്ഞു. എന്നാൽ സംഭവത്തിൽ ബി.ജെ.പി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 

Content Highlight: Odisha CM Faces Backlash Over Controversial Remarks on Tribal Women