|

ശ്യാമപ്രസാദ് സാര്‍ ആ ചിത്രത്തിലെ നായികയാകാന്‍ വിളിച്ചപ്പോള്‍ വീട്ടുകാരുടെ അഭിപ്രായം നോ എന്നായിരുന്നു: നൈല ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തമായി തീരുമാനം എടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ. തീരുമാനമെടുക്കാന്‍ എല്ലാവരുടെയും അനുവാദം വേണം എന്നാണ് ഇരുപതുകളില്‍ താന്‍ കരുതിയിരുന്നതെന്ന് നൈല ഉഷ പറയുന്നു. സംവിധായകന്‍ ശ്യാമപ്രസാദ് ഋതുവിലെ നായികയാകാന്‍ വിളിച്ചപ്പോള്‍ വീട്ടുകാര്‍ അനുവാദം നല്‍കാത്തതിനാലാണ് വേണ്ടെന്ന് വെച്ചതെന്നും നൈല പറഞ്ഞു.

മുപ്പതുകളിലേക്ക് കടന്നപ്പോള്‍ മറ്റുള്ളവരുടെ അനുവാദം വേണം എന്ന ചിന്ത മാറിയെന്നും നൈല കൂട്ടിച്ചേര്‍ത്തു. മകനുമായുള്ള ബന്ധത്തെ കുറിച്ചും നൈല ഉഷ സംസാരിച്ചിരുന്നു.

‘തീരുമാനമെടുക്കാന്‍ എല്ലാവരുടെയും അനുവാദം വേണം എന്നാണ് ഇരുപതുകളില്‍ ഞാന്‍ ചിന്തിച്ചിരുന്നത്. ആദ്യമായി സിനിമയില്‍ അവസരം വന്നപ്പോള്‍ വേണ്ടന്ന് വെച്ചതും അതുകൊണ്ടാണ്. സംവിധായകന്‍ ശ്യാമപ്രസാദ് സാര്‍ ഋതുവിലെ നായികയാകാന്‍ വിളിച്ചപ്പോള്‍ വീട്ടുകാരുടെ അഭിപ്രായം നോ എന്നായിരുന്നു.

മുപ്പതുകളിലേക്ക് കടന്നപ്പോള്‍ ആ ചിന്ത മാറി. പിന്നീട് അവസരം മിസ് ആയിപ്പോയി എന്നോര്‍ത്ത് വിഷമിക്കേണ്ടി വന്നില്ല.
കുറച്ചു വര്‍ഷം മുമ്പ് ‘പ്യാലി’ എന്ന സിനിമയുടെ മേക്കേഴ്സ് മകന്‍ ആര്‍ണവിനെ അഭിനയിപ്പിക്കാമോ ഇന്ന് ചോദിച്ചു വന്നു. അവന് താത്പര്യം ഇല്ലായിരുന്നു.

ആ സിനിമ റിലീസായി ട്രെയ്ലര്‍ കാണിച്ച് കൊതിപ്പിച്ചിട്ടും അവനു കുലുക്കമൊന്നുമില്ല. വലിയ ക്ലാസിലായതിന്റെ ഗൗരവം കൂടി ഉണ്ടെന്ന് തോന്നുന്നു. അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെടാറുണ്ട്.

ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ തീരെ ഔട്‌ഡേറ്റഡ് മദര്‍ ആകരുതെന്നോര്‍ത്ത് ടീമുകളെ കുറിച്ചൊക്കെ പഠിക്കും. എന്റെ ജിം പാര്‍ട്ണര്‍ ആണവന്‍. എത്ര സമയം പ്ലാങ്ക് ചെയ്തു. എത്ര പുഷ് അപ്സ് എടുത്തു എന്നൊക്കെ ഞങ്ങള്‍ മത്സരിക്കും. എന്റെയത്ര ഉയരമുണ്ട് ആര്‍ണവിന്.

എങ്ങനെ വളര്‍ന്നു മുതിര്‍ന്നാലും ഉത്തരവാദിത്തമുള്ള മനുഷ്യനായിരിക്കണം മകന്‍ എന്നാണ് മോഹം. എന്റെ ജീവിതം തന്നെയാണ് അവനുള്ള എന്റെ സന്ദേശം. ഈ നിമിഷം സന്തോഷമായിരിക്കുക. നാളെ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ,’ നൈല ഉഷ പറയുന്നു.

Content highlight: Nyla Usha talks about taking others opinion

Video Stories