സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട്; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളി, അറസ്റ്റ് ഉടനെന്ന് സൂചന
national news
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട്; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളി, അറസ്റ്റ് ഉടനെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th March 2022, 4:07 pm

ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ എന്‍.എസ്.ഇ മുന്‍ സി.ഇ.ഒ ചിത്ര രാമകൃഷ്ണനെ സി.ബി.എ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ചിത്ര രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിന് സാധ്യതയുയരുന്നത്.

എന്‍.എസ്.ഇയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ എന്‍.എസ്.ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 24നാണ് ആനന്ദ് സുബ്രഹ്മണ്യനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

ചിത്ര രാമകൃഷ്ണന്‍ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയന്നൊണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത ആനന്ദ് സുബ്രഹ്മണ്യനുമായി ചിത്രക്ക് അടുത്ത ബന്ധമുള്ളതായും ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും അന്വേഷണത്തില്‍ സി.ബി.ഐക്ക് സൂചന ലഭിച്ചിരുന്നു.

ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് സുബ്രഹ്മണ്യനാണ് യോഗിയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഫെബ്രുവരി 11ന് സെബി ഇത് നിഷേധിക്കുകയും ചെയ്തു.

2018 മെയ് മുതല്‍ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഹിമാലയന്‍ യോഗിയെ തിരിച്ചറിയുന്നതിനുള്ള വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല.

എന്‍.എസ്.ഇയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ യോഗിയുമായി പങ്കുവെച്ചതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തിടെ സെബി ചിത്ര രാമകൃഷ്ണന് 3 കോടി രൂപ പിഴ ചുമത്തിയിരുന്നു.

സംഘടനാ ഘടന, ഡിവിഡന്റ് സാഹചര്യം, സാമ്പത്തിക ഫലങ്ങള്‍, മാനവ വിഭവശേഷി നയങ്ങള്‍, അനുബന്ധ പ്രശ്‌നങ്ങള്‍, റെഗുലേറ്ററോടുള്ള പ്രതികരണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ യോഗിയുമായി ചിത്ര പങ്കിട്ടതായി സെബി പറഞ്ഞിരുന്നു.

2013ല്‍ രവി നാരായണന്‍ എന്‍.എസ്.ഇയുടെ തലപ്പത്ത് നിന്ന് വിരമിച്ചതിന് ശേഷമാണ് ചിത്ര അമരത്തെത്തുന്നത്. 2016 വരെയാണ് ചിത്ര രാമകൃഷ്ണന്‍ എന്‍.എസ്.ഇയില്‍ പ്രവര്‍ത്തിച്ചത്.


Content Highlights: NSE fraud: Anticipatory bail plea of Chitra Ramakrishna dismissed