| Friday, 30th July 2021, 10:12 pm

ഉയരുന്ന ടി.പി.ആറില്‍ ആശങ്കപ്പെടേണ്ടതില്ല; കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷയെന്ന് എന്‍.എസ്. മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ തന്നെയാണെന്നും ഉയരുന്ന ടി.പി.ആറില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഡി.വൈ.എഫ്.ഐയുടെ മുഖ മാസികയായ യുവധാരയിലാണ് എന്‍.എസ്. മാധവന്‍ ഇക്കാര്യം പറയുന്നത്.

ഡി.വൈ.എഫ്.ഐ കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എന്‍.എസ്. മാധവന്‍ ഇതുസംബന്ധിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചു. യുവധാരയുടെ ഉടന്‍ പുറത്തിറങ്ങുന്ന ലക്കത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

‘ഈ നമ്പറുകളിലൊന്നും വലിയ കാര്യമില്ല. ദിവസവും 13, 14 ടി.പി.ആര്‍. കാണുമ്പോഴേക്ക് നമ്മള്‍ പരിഭ്രാന്തരാകേണ്ട. നമ്മള്‍ പരിഭ്രാന്തരാകേണ്ടത് ഐ.സി.യു. ബെഡുകള്‍ എത്ര പേര്‍ ഉപയോഗിക്കുന്നു, ഓക്‌സിജന്‍ ബെഡുകള്‍ എത്ര പേര്‍ ഉപയോഗിക്കുന്നു എന്നതിലാണ്.

ഇതാണ് ഒരു ഭരണകൂടത്തിന് മുന്നിലുള്ള ഏറ്റവും വലിയ ചലഞ്ചായി കാണാറുള്ളത്. ഇതില്ലാതായപ്പോയാണ് ഇറ്റലിയിലും ഇംഗ്ലണ്ടിലുമൊക്കെ തകര്‍ച്ച വന്നത്. ഇപ്പോഴും കേരളത്തില്‍ പകുതിയിലധികം ഐ.സി.യു. ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പാന്‍ഡമിക്കിന്റെ കാര്യത്തില്‍ എനിക്ക് വലിയ ആശങ്കയില്ല,’ എന്‍.എസ്. മാധവന്‍ പറഞ്ഞു.

അതേസമയം, എല്ലാ ദിവസവും സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു.

ടി.പി.ആര്‍. അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

ലോക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അതിജീവന പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONDUCT HIGHLIGHTS: NS Madhavan hopes for Kerala's Covid defense
We use cookies to give you the best possible experience. Learn more