| Tuesday, 24th December 2019, 7:26 pm

'ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിട്ടുവീഴ്ച ചെയ്യരുത്, അത് എന്‍.ആര്‍.സിയിലേക്കുള്ള ചവിട്ടുപടി'; സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് 2014ലെ പ്രഖ്യാപിത നീക്കമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. എന്‍.ആര്‍.സിക്ക് മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പാക്കുന്നതെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭ 8500 കോടി അനുവദിച്ചിരിക്കുകയാണ്. മാതാപിതാക്കളുടെ ജനനത്തിയതിയും ജനന സ്ഥലവും കൂടി ഉള്‍പ്പെടുത്തി 21 ഇന മാനദണ്ഡങ്ങള്‍ കൂട്ടിയാണ് പട്ടിക രേഖപ്പെടുത്തേണ്ടത്. ഇപ്പോള്‍ ശേഖരിക്കുന്ന മിക്ക ഡാറ്റയും 2010 ലെ അവസാന എന്‍.പി.ആര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്’, പ്രസ്താവനയില്‍ പറയുന്നു.

എന്‍.പി.ആര്‍ എന്‍.ആര്‍സിക്ക് മുന്നോടിയായിട്ടുള്ള നീക്കമാണെന്നും സി.പി.ഐ.എം വ്യക്തമാക്കി.

1955 ലെ പൗരത്വ നിയമത്തിലൂടെയും 2003 ഡിസംബര്‍ പത്തിന് വാജ്പേയി സര്‍ക്കാര്‍ അറിയിച്ച ചട്ടങ്ങളിലൂടെയും ദേശീയ ജനസംഖ്യാ രജിസ്റ്ററാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് അടിസ്ഥാനമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയാണ് എന്‍.പി.ആര്‍ എന്ന് വ്യക്തമാണ്.

മോദി സര്‍ക്കാര്‍ അധികാരമേറ്റയുടനെ 2014 ജൂലൈ 23-ന് ഇത് വ്യക്തമാക്കിയതാണ്. ആഭ്യന്തര സഹമന്ത്രിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള ഉത്തരത്തില്‍ ഇങ്ങനെ പറയുന്നു: ”എന്‍.പി.ആര്‍ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’.

പ്രധാനമന്ത്രി മോദി പറയുന്നതൊക്കെയും അസത്യങ്ങളാണെന്നിരിക്കെ, എന്‍.പി.ആര്‍ എന്‍.ആര്‍.സിക്ക് അടിത്തറ പാകുമെന്ന് വ്യക്തമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എന്‍.ആര്‍.സി തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് കുറഞ്ഞത് 12 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ എന്‍.പി.ആറില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്‍.ആര്‍.സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍.പി.ആര്‍ നീക്കം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്നാണ് സെന്‍സസ് കമ്മീഷന്‍ അറിയിച്ചത്.

എന്‍.ആര്‍.സിയും സി.എ.എയും മൂലം ഉടലെടുത്ത ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more