| Monday, 20th February 2023, 10:43 am

ഇനി ശ്രദ്ധ പുനരധിവാസത്തിന്; ഭൂകമ്പം നടന്ന് 15ാം ദിവസം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തുര്‍ക്കി-സിറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്/ അങ്കാറ: തുര്‍ക്കി-സിറിയ ഭൂകമ്പത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന മണിക്കൂറുകളാണിതെന്നും ഇനി രക്ഷാപ്രവര്‍ത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പുനരധിവാസത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോകരാജ്യങ്ങള്‍ നല്‍കുന്ന സഹായം കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന പ്രശ്‌നവും ഇരു രാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

ഇതിന്റെ പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി പേരെ രക്ഷിക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഒരു ദമ്പതികളെ രക്ഷിക്കാനായത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഭൂകമ്പം നടന്ന് 15ാം ദിവസം രക്ഷാപ്രവര്‍ത്തന ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തുര്‍ക്കി അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ ഹതായ്, കഹറമന്‍മറാഷ് എന്നീ പ്രവിശ്യകളില്‍ മാത്രമേ ഇനി തിരച്ചില്‍ നടത്തുള്ളുവെന്ന് തുര്‍ക്കിയുടെ ദുരന്തനിവാരണ ഏജന്‍സി തലവന്‍ യൂനുസ് സെസര്‍ പറഞ്ഞു.

ഇതുവരെ ദുരന്തത്തില്‍ 44,377 പേര്‍ മരിച്ചെന്നും ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നുമാണ് കണക്കുകള്‍.

ഫെബ്രുവരി 6നായിരുന്നു തുര്‍ക്കിയുടെ തെക്കുകിഴക്കും അയല്‍രാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്.

ഭൂകമ്പത്തെ തുടര്‍ന്നുള്ള സാമ്പത്തിക ചെലവ് ബില്യണ്‍ കണക്കിന് ഡോളര്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പ തീവ്രത മനസ്സിലാക്കിയ നിരവധി രാജ്യങ്ങള്‍ സഹായഹസ്തവുമായി തുര്‍ക്കിയിലും സിറിയയിലും എത്തിയത് ഇരു രാജ്യങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു. സാമ്പത്തികമായും രക്ഷാപ്രവര്‍ത്തനത്തിനുമുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.

content highlight: Now focus on rehabilitation; Turkey-Syria end rescue operation on 15th day after earthquake

We use cookies to give you the best possible experience. Learn more