നവംബര്‍ 14 ശിശുദിനം മാറ്റി 'അങ്കിള്‍സ് ഡേ' ആക്കണം; ശിശുദിനം ആഘോഷിക്കേണ്ടത് ഡിസംബര്‍ ഇരുപത്താറിനെന്നും ബി.ജെ.പി എം.പിമാര്‍
national news
നവംബര്‍ 14 ശിശുദിനം മാറ്റി 'അങ്കിള്‍സ് ഡേ' ആക്കണം; ശിശുദിനം ആഘോഷിക്കേണ്ടത് ഡിസംബര്‍ ഇരുപത്താറിനെന്നും ബി.ജെ.പി എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 4:57 pm

ന്യൂദല്‍ഹി: നവംബര്‍ 14 ശിശുദിനമായി ആചരിക്കുന്നതിനെതിരെ ബി.ജെ.പി എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കരുതെന്നും മറിച്ച് അങ്കിള്‍ ദിനമായോ ചാചാ ദിനമായോ ആചരിക്കണമെന്നുമാണ് ബി.ജെ.പി എം.പിമാരുടെ ആവശ്യം.

നവംബര്‍ 14 നു പകരം ഡിസംബര്‍ 26 ന് കുട്ടികളുടെ ദിനമായി ആചരിക്കണമെന്നും ബി.ജെ.പി എം.പിമാരുടെ കത്തില്‍ പറയുന്നു. 100 ബി.ജെ.പി എം.പിമാരാണ് ഇതുസംബന്ധിച്ച നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

സിഖുകാരുടെ പത്താമത്തെ ആത്മീയ നേതാവായിരുന്ന ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലുമക്കള്‍ മുഗള്‍ ആക്രമണത്തില്‍ ജീവത്യാഗം ചെയ്ത ദിനമാണ് ഡിസംബര്‍ 26 എന്നും ആ ദിനമാണ് ശിശുദിനമായി ആചരിക്കേണ്ടതെന്നുമാണ് ബി.ജെ.പി എം.പിമാര്‍ കത്തില്‍ ഉയര്‍ത്തുന്ന വാദം.


Also Read: ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം; ശ്വാസമടക്കി ‘ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍’


ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായിരുന്ന ഷഹിബ്സാദാ അജിത് സിങ് (18), ജുജാര്‍ സിങ് (14), ജൊരാവര്‍ സിങ് (9), ഫത്തേ സിങ് (7) എന്നിവര്‍ മുഗളരുടെ ആക്രമണത്തില്‍ ജീവത്യാഗം ചെയ്തിരുന്നു. ഈ ദിനമാണ് ബി.ജെ.പി എംപിമാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കുട്ടികളില്‍ ശരി എന്താണോ അതിന് വേണ്ടി പോരാടാനും സ്വന്തം വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കാനുള്ള ധൈര്യവും വളര്‍ത്താന്‍ ഡിസംബര്‍ 26 ന് ശിശുദിനം ആചരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പി എംപിമാര്‍ പറയുന്നത്.

“നവംബര്‍ 14 അങ്കില്‍ ഡേ യോ ചാചാ ദിനമോ ആയി ആചരിക്കണം. നെഹ്‌റുവിനു ചാചാ നെഹ്‌റു എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ ദിവസമെന്നതിലുപരി ഇത് ആ രീതിയില്‍ തന്നെയാണ് ആചരിക്കേണ്ടത്.” ബി.ജെ.പി എം.പിമാരുടെ കത്തില്‍ പറയുന്നു.