| Wednesday, 26th August 2020, 5:18 pm

ഇത് സംസ്ഥാനങ്ങളോടും ജനങ്ങളോടുമുള്ള മോദിയുടെ ചതി: സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി.

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സോണിയാ ഗാന്ധിയുടെ പരാമര്‍ശം.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല എന്നു പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസ വഞ്ചനയാണെന്നും സംസ്ഥാന സര്‍ക്കാരുകളെയും ജനങ്ങളെയും ചതിക്കുന്നതില്‍ കൂടുതലല്ല ഈ നടപടിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ആഗസ്റ്റ് 11 ന് നടന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ധനകാര്യ സെക്രട്ടറി വ്യക്തമായി പറഞ്ഞത് നടപ്പ് വര്‍ഷത്തില്‍ 14 ശതമാനം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്നാണ്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിഷേധിക്കുന്ന ഈ നിര്‍ദേശം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയാണെന്ന് സോണിയ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളെയും ഇന്ത്യയിലെ ജനങ്ങളെയും ചതിക്കുന്നതിന് അപ്പുറമല്ല ഈ നീക്കമെന്നും അവര്‍ പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍, 14 ശതമാനത്തിന് താഴെയാണ് വാര്‍ഷിക വളര്‍ച്ചയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ പാലിക്കാനാവില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞത്.

പല സംസ്ഥാനങ്ങളും തങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്ന പാരതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ  ഒരു സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രയോഗിക്കാനുള്ള ശക്തമായ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.

സോണിയാ ഗാന്ധി വിളിച്ച ഏഴ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും ഈ വിഷയം തന്നെയാണ്.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സോണിയ യോഗം വിളിച്ചത്.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയവും നീറ്റ് വിഷയവുമാണ് യോഗത്തില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്.

മമത ബാനര്‍ജി, ഉദ്ദവ് താക്കറെ ,ഹേമന്ദ് സോറന്‍ എന്നിവരെക്കൂടി യോഗത്തിലേക്ക് സോണിയ വിളിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിലും ജാര്‍ഖണ്ഡ് സര്‍ക്കാരിലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണമായും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ്.

സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ കോന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം എന്ന അഭിപ്രായമാണ് മമത വെച്ചിരിക്കുന്നതെന്നാണ് ആദ്യ സൂചനകള്‍. നീറ്റ് പരീക്ഷയില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് മമത മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിക്കിടയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ മമത ബാനര്‍ജി, ഉദ്ദവ് താക്കറെ , ഹേമന്ദ് സോറന്‍ എന്നിവരുടെ പിന്തുണകൂടി കോണ്‍ഗ്രസിന് ലഭിക്കുന്നത് ഗുണകരമാകും.

ഏറെ തര്‍ക്കള്‍ക്കും ബഹങ്ങള്‍ക്കും ഇടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ സോണിയ സ്വീകരിക്കുന്ന സുപ്രധാന നീക്കമായാണ് യോഗത്തെ കാണുന്നത്. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍പിന്നാലെ സോണിയാ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തീരുമാനമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Nothing Short Of Betrayal, Sonia Gandhi On Centre Not Clearing GST Dues

We use cookies to give you the best possible experience. Learn more