| Thursday, 18th July 2019, 10:36 am

''നിങ്ങളുടെ കുഴപ്പമല്ല, വിധി വന്നത് ഇംഗ്ലീഷിലാണ്''; കുല്‍ഭൂഷണ്‍ കേസില്‍ വിജയം തങ്ങള്‍ക്കെന്ന പാക്കിസ്ഥാന്‍ വാദത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരിക്കുന്നെന്ന അവകാശ വാദത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

ഇത് നിങ്ങളുടെ തെറ്റല്ലെന്നും ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് എന്നുമായിരുന്നു ഗിരിരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്.

ഇത് നിങ്ങളുടെ തെറ്റല്ല, വിധി ഇംഗ്ലീഷിലാണ് വന്നിരിക്കുന്നത്”- എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്.

രാജ്യാന്തര കോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. രാജ്യാന്തര കോടതി ഇന്ത്യയുടെ വാദങ്ങള്‍ തള്ളിയെന്നും കുല്‍ഭൂഷണെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി നിരസിച്ചതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിഷയത്തില്‍ പ്രതികരണം നടത്തിയത്. ” കോടതി വിധി പാക്കിസ്ഥാന്റെ വിജയമാണ്” എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നലെയാണ് തടഞ്ഞത്. കുല്‍ഭൂഷണെ പാക് സൈനികകോടതി ചാരപ്രവര്‍ത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.

2017 ലാണ് ബലൂചിസ്ഥാനില്‍വച്ച് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.

തുടര്‍ന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ ഹര്‍ജിയില്‍ ഇദ്ദേഹത്തിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കുകയായിരുന്നു.

കുല്‍ഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാത്ത പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നുമാണ് ഇന്ത്യ വാദിച്ചത്.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാക് ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.

എന്നാല്‍, കുല്‍ഭൂഷണ്‍ വ്യവസായിയായിരുന്നില്ല മറിച്ച് ചാരന്‍ തന്നെയായിരുന്നുവെന്ന വാദമാണ് പാകിസ്താന്‍ കോടതിയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ഹര്‍ജി റദ്ദാക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയെ ഇന്ത്യ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more