രാഹുല്‍ ഷാഫിയുടെ നോമിനി അല്ല, വിജയസാധ്യതയാണ് പരിഗണിച്ചത്: വി.ഡി സതീശന്‍
Kerala News
രാഹുല്‍ ഷാഫിയുടെ നോമിനി അല്ല, വിജയസാധ്യതയാണ് പരിഗണിച്ചത്: വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2024, 11:47 am

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കിയത് വിജയസാധ്യത മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫിയുടെ നോമിനി അല്ല, കോണ്‍ഗ്രസിന്റെ നോമിനിയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനേക്കാള്‍ ഭൂരിപക്ഷം രാഹുല്‍ നേടുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താകണമെന്ന് ആഗ്രഹിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി.ഡി.സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യമായ പരിഗണന കൊടുത്തത് ജയസാധ്യതയ്ക്കാണെന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗ്യരായവരുണ്ടായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ആവശ്യമായ എല്ലാ കൂടിയാലോചനകള്‍ നടത്തിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെ കുറിച്ചുണ്ടാവുന്ന തെറ്റിധാരണകള്‍ മറികടക്കാനാണ് ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിചയ സമ്പന്നരായ പലരും ഉണ്ടായിരുന്നെന്നും ജയസാധ്യതയ്ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കൂടുതല്‍ ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും അവസരം നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്ന രമ്യ ഹരിദാസിനും മുന്‍ഗണന നല്‍കിയതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

പാലക്കാടിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം തേടിയാണ് മാങ്കൂട്ടത്തിലിനെ നിശ്ചയിച്ചതെന്നും ചേരിതിരിഞ്ഞുള്ള മത്സരങ്ങളൊന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Not Rahul Shafi’s nominee, but the possibility of victory was considered: VD Satheesan