| Monday, 22nd July 2019, 6:26 pm

കക്കൂസ് വൃത്തിയാക്കാനല്ല തെരഞ്ഞടുത്തതെന്ന പ്രജ്ഞയുടെ പ്രസ്താവന; തിരുത്തലുമായി ബി.ജെ.പി; ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കക്കൂസുകള്‍ വൃത്തിയാക്കാനല്ല എന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നു പറഞ്ഞ ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിനെ തിരുത്തി ബി.ജെ.പി. ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് പ്രജ്ഞ സിങ് മാറിനില്‍ക്കണമെന്നും പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വ്യക്തമാക്കി.

ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഈക്കാര്യം നഡ്ഡ വ്യക്തമാക്കിയത്. പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ക്കോ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കോ വിരുദ്ധമായ പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പ്രജ്ഞയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയെയും പ്രജ്ഞയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നതാണ് പ്രജ്ഞയുടെ പരാമര്‍ശമെന്ന് ഉവൈസി പറഞ്ഞു. മേല്‍ജാതിക്കാരിയായ പ്രജ്ഞ ടോയ്ലറ്റ് വൃത്തിയാക്കുന്നവരെ തനിക്കു തുല്യരായി കാണുന്നില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

‘എന്നെ തെരഞ്ഞെടുത്തത് അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല. എന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കാനല്ല. എന്നില്‍ ഏല്‍പ്പിക്കപ്പെട്ട ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും.’ എന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. മധ്യപ്രദേശിലെ സെഹോറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രജ്ഞ ഇക്കാര്യം പറഞ്ഞത്.

പ്രജ്ഞ ഇക്കാര്യം പറയുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. പ്രദേശത്തെ മുതിര്‍ന്ന നേതാക്കളെ സമീപമിരുത്തിയായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാല്‍ എം.പിയാണ്. നേരത്തേ ഒട്ടേറെ വിവാദ പരാമര്‍ശങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി അവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more