ഇന്ത്യ ചൈന തര്‍ക്കത്തിനിടെ യുദ്ധ സാഹചര്യത്തിലേക്ക് കൊറിയയും; സമവായ ചര്‍ച്ചകളുടെ ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ
World News
ഇന്ത്യ ചൈന തര്‍ക്കത്തിനിടെ യുദ്ധ സാഹചര്യത്തിലേക്ക് കൊറിയയും; സമവായ ചര്‍ച്ചകളുടെ ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2020, 3:35 pm

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തരകൊറിയ തകര്‍ത്തു.

ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഉച്ച സമയം 2.30 നാണ് സംഭവം നടന്നെന്നാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് ഒരു വലിയ സ്‌ഫോടനം നടന്നതായും പുകകള്‍ ഉയരുന്നതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ മങ്ങുന്നതായാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഉത്തരകൊറിയക്കതിരെയുള്ള ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ നടപടിയിലേക്ക് നയിച്ചത്. ഉത്തരകൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ബലൂണുകളിലുള്ള ലഘുലേഖകള്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു .

ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയിലെ ജോയിന്റ് ലിയാസണ്‍ ഓഫീസ് തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്‌സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്.ലഘുലേഖ വിവാദത്തെ തുടര്‍ന്ന് നേരത്തെ ഈ ഓഫീസ് അടച്ചു പൂട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ