|

കേരളം തന്റെ കൂടെയുണ്ട്, ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കുക; നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഹനാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹനാന്‍. തന്നെ സംരക്ഷിക്കാന്‍ ഇപ്പോള്‍ എന്റെ കോളേജും ഹോസ്റ്റിപ്പിറ്റലും സര്‍ക്കാരുമുണ്ടെന്നും കൂടുതല്‍ ആളുകള്‍ തന്നെ മനസ്സിലാക്കിയെന്നും ഹനാന്‍ പറഞ്ഞു. നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹനാന്‍.

തനിക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തളരാതെ മുന്നോട്ട് പോകുമെന്നും ഹനാന്‍ വ്യക്തമാക്കി. “കേരളം മുഴുവന്‍ സര്‍ക്കാറും തന്റെ കൂടെയുണ്ട്. തന്നെ സംരക്ഷിക്കാന്‍ ആളുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കുക”. ഹനാന്‍ പറഞ്ഞു.


Read Also : എനിയ്ക്ക് നിങ്ങളുടെ ഒരുരൂപ പോലും വേണ്ട, അക്കൗണ്ടിലേക്കയച്ച പണം മുഴുവന്‍ തിരിച്ചുകൊടുക്കും’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഹനാന്‍


ഇന്ന് രാവിലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തില്‍ ഹനാനെതിരെയുളള പ്രചരണത്തിന് തുടക്കമിട്ടത് നൂറുദ്ധീന്‍ ആയിരുന്നു.

ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.


Read Also : മീന്‍കച്ചവടം മാത്രമല്ല പാട്ടിലും കേമി; ഹനാന്റെ ‘നോട്ടില്ലാ പാത്തുമ്മ’ വീഡിയോ വീണ്ടും വെറലാവുന്നു


തനികെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇനിയും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി വരുമെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്റ ഉത്തരവിറക്കിയിരുന്നു.