| Friday, 30th August 2024, 12:13 pm

കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചതിന് ആര്‍.എസ്.എസുകാരനായ സ്റ്റാന്‍ഡിങ് കോണ്‍സിലിനെതിരെ ജാമ്യമില്ലാക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: കോടതിയില്‍ വ്യാജരേഖ ചമച്ച് ആര്‍.എസ്.എസുകാരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സുലും അഭിഭാഷകനുമായ എന്‍.വി സാനുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ചേര്‍ത്തല ബാറിലെ കേന്ദ്ര നോട്ടറി അഭിഭാഷകനായ ഇയാള്‍ സംഘപരിവാര്‍ സംഘടന അഭിഭാഷക പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗമാമണ്.

എറണാകുളം തണ്ണീര്‍മുക്കം പഞ്ചായത്ത് 14ാംവാര്‍ഡ് സ്വദേശിയായ രാജീവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അഭിഭാഷകനെതിരെ നടപടിയെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ പേരിലുള്ള പെറ്റിക്കേസില്‍ അയാളുടെ അറിവും സമ്മതവുമില്ലാതെ ഒപ്പിട്ട് വക്കാലത്ത് തയ്യാറാക്കി കോടതിയെ കബളിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍ കോടതിയില്‍ കള്ളതെളിവ് ഹാജരാക്കിയതിന് ഐ.പി.സി 406, 468, 192, 193 എന്നീ കേസുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് പരാതിക്കാരന്റെ പേരിലുള്ള പെറ്റിക്കേസില്‍ അഭിഭാഷകന്‍ പരാതിക്കാരനെന്ന വ്യാജേന കുറ്റസമ്മതം നടത്തുകയും പിഴയടയ്ക്കുകയും ചെയ്തതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.

ഇത്തരത്തില്‍ വ്യാജരേഖ നിര്‍മിച്ചതിലൂടെ കോടതിയെ കബളിപ്പിച്ച് രാജീവന്‍ വാദിയായ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

രാജീവിനെ ആര്‍.എസ്.എസുകാര്‍ അക്രമിച്ച കേസിലെ പ്രതികളുടെ അഭിഭാഷകനാണ് സാനു. അക്രമം നടന്ന ദിവസം രാജീവ് മദ്യപിച്ച് പൊതുഇടത്ത് ശല്യം ഉണ്ടാക്കിയെന്നായിരുന്നു രാജീവിനെതിരെയുള്ള കേസ്. എന്നാല്‍ ഈ കേസില്‍ അഭിഭാഷകനായ സാനു വ്യാജവക്കാലത്ത് തയ്യാറാക്കിയതായും കോടതിയില്‍ കുറ്റസമ്മതം നടത്തി പിഴയടച്ചുമെന്നാണ് രാജീവിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇതൊന്നും രാജീവിന്റെ സമ്മതത്തോടെയായിരുന്നില്ല. ഈ വ്യാജ രേഖകളിലൂടെ കോടതിയെ കബളിപ്പിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കാനായിരുന്നു സാനുവിന്റെ ശ്രമം. ഇതുകൂടെതെ പെറ്റിക്കേസിലും ഗൂഢാലോചനയുണ്ടെന്നും രാജീവ് ആരോപിച്ചിരുന്നു.

ആര്‍.എസ്.എസിന്റെ ആലപ്പുഴ ജില്ലയുടെ ചുമതലക്കാരനും കേന്ദ്ര നോട്ടറിയുമായ ഇയാള്‍ നിലവില്‍ ഒളിവിലാണ്.

Content Highlight: Non-bailable case against RSS member Standing Council for submitting forged document in court

We use cookies to give you the best possible experience. Learn more