| Sunday, 29th October 2023, 1:58 pm

അസംബ്ലിയില്‍ പ്രധാനധ്യാപിക ദളിത് വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: മുടി വെട്ടിയില്ലെന്നാരോപിച്ച് സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥിയുടെ മുടി പരസ്യമായി മുറിച്ച പ്രധാനധ്യാപികക്കെതിരെ കേസ്. കോട്ടമല മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ പ്രധാനധ്യപിക ഷേര്‍ളി ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പട്ടികവര്‍ഗക്കരാനായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനധ്യാപിക സ്റ്റാഫ് റൂമിന് മുന്നില്‍ കൊണ്ട് പോയി മുടിമുറിക്കുകയായിരുന്നു. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്.

ഇതേ തുടര്‍ന്ന് നാണക്കേട് കാരണം വിദ്യാര്‍ത്ഥി പിന്നീട് സ്‌കൂളില്‍ പോയില്ല. കഴിഞ്ഞ ദിവസം കോളനിയില്‍ സന്ദര്‍ശനത്തിനത്തിയ എസ്.സി, എസ്.ടി മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പോകാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് ഇന്‍സ്പക്ടര്‍ രഞ്ജിത് രവീന്ദ്രന്‍ കേസെടുത്ത ശേഷം കാസര്‍കോട് എസ്.എം.എസ് വിഭാഗത്തിന് കൈമാറി. എസ്.എം.എസ് ഡി.വൈ.എസ് പി സതീഷ് കുമാര്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. സംഭവം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചെങ്കിലും മാലിന്യ കുഴിയില്‍ നിന്ന് മുറിച്ച മുടിയുടെ അവശിഷ്ടം കണ്ടെത്തി.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പി.ടി.എ ഭാരവാഹികളൊ അധ്യാപകരോ അന്വേഷിച്ചില്ലെന്ന് മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പട്ടിക വകുപ്പിനോട് റിപ്പോര്‍ട്ട് തേടി.

content highlight: Non-bailable case against head teacher; scheduled tribe student’s hair cut off in public

We use cookies to give you the best possible experience. Learn more