| Friday, 1st November 2019, 11:49 pm

'അവര്‍ തര്‍ക്കിക്കുന്നത് അധികാരത്തിനായി'; ശിവസേനയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിനോ എന്‍.സി.പിക്കോ നീക്കമില്ലെന്ന് ബാലാസാഹേബ് തോറോത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസോ എന്‍.സി.പിയോ ശിവസേനയെ പിന്തുണക്കില്ലെന്നും ഇരുപാര്‍ട്ടികളും പ്രതിപക്ഷത്ത് ഇരിക്കാനാണ് അവസരം ലഭിച്ചതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത്.
അദ്ദേഹം പാര്‍ട്ടി ജനറള്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

‘മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായാണ് ഹൈക്കമാന്റുമായി കൂടികാഴ്ച്ച നടത്തുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും കോണ്‍ഗ്രസിന്റെ പ്രകടനത്തെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തി. ഞങ്ങള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്ത് വരികയാണ്’ തോറോത്ത് വ്യക്തമാക്കി.

ഒപ്പം സംസ്ഥാനത്ത് ശിവസേനയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിനോ എന്‍.സി.പിക്കോ നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ക്ക് അത്തരത്തില്‍ യാതൊരു നീക്കവുമില്ല. കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതിപക്ഷത്തിരിക്കാനാണ് അവസരം ലഭിച്ചത്. സര്‍ക്കാരില്‍ ഭൂരിപക്ഷം നേടാനാണ് അവര്‍ തര്‍ക്കിക്കുന്നത്’ തോറോത്ത് വ്യക്തമാക്കി.

അധികാരം പങ്കുവെക്കാനാണ് ബി.ജെ.പിയും ശിവസേനയും തര്‍ക്കിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്.
എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

പിന്നാലെ ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നാല്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി എന്‍.സി.പി രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more