| Wednesday, 11th November 2020, 9:57 am

മുഖ്യമന്ത്രിയായാലും 'ബിഗ് ബി' ആകില്ല, 'ക്രെഡിറ്റ്' മുഴുവന്‍ മോദിക്കെന്ന് ബി.ജെ.പി; ബീഹാറില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് നിതീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: എന്‍.ഡി.എയില്‍ നിതീഷ് കുമാര്‍ പൂര്‍ണമായും തഴയപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ബീഹാറിലെ വിജയത്തിന്റെ അവകാശി നരേന്ദ്രമോദിയാണെന്നാണ് ബി.ജെ.പി ക്യാംപ് വാദിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും നിതീഷ് കുമാര്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിരുന്നു. ബി.ജെ.പി വിജയാഘോഷം നടത്തിയപ്പോഴും ജെ.ഡി.യുവിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.

ചൊവ്വാഴ്ച ബി.ജെ.പി നേതാക്കള്‍ നിതീഷിനെ സന്ദര്‍ശിച്ചിരുന്നു. എന്‍.ഡി.എയുടെ മുഖ്യമന്ത്രി നിതീഷ് ആകുമെന്ന് അറിയിച്ചിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മോദി വിശകലനം നടത്തുകയും ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും നിതീഷ് കുമാറിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നില്ല.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ബി.ജെ.പി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ നിതീഷ് കുമാര്‍ ഒരുതരത്തിലുമുള്ള പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

ജെ.ഡി.യുവിന് 43 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) എന്നീ കക്ഷികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10 ഓടെയാണ് അവസാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No Response From  Nitish Kumar, Credit Goes To Modi, Bihar election

We use cookies to give you the best possible experience. Learn more