| Friday, 18th December 2020, 10:34 pm

ദേശീയ നേതൃത്വത്തിന് ആരും കത്തയച്ചിട്ടില്ല, ബി.ജെ.പിയില്‍ കൃഷ്ണദാസ് പക്ഷമില്ലെന്നും പി.കെ കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ബി.ജെ.പിയില്‍ കൃഷ്ണദാസ് പക്ഷമെന്നൊരു പക്ഷമില്ലെന്ന് പി.കെ കൃഷ്ണദാസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനത്തെ കുറിച്ച് ആരും ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാസുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതിന് പിന്നാലെയാണ് കൃഷ്ണദാസ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

നേരത്തെ കത്ത് അയച്ചെന്ന് എന്തെങ്കിലും തെളിവ് പുറത്ത് വിടാന്‍ കഴിയുമോയെന്നും കത്തയച്ചവര്‍ ധൈര്യത്തോടെ അത് തുറന്നുപറയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണ്. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മെച്ചപ്പെട്ടതാണെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ കേന്ദ്രം പൂര്‍ണ്ണതൃപ്തരല്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പറേഷനും 24 മുനിസിപ്പാലിറ്റികളും 194 പഞ്ചായത്തുകളും പിടിച്ചെടുക്കുമെന്നായിരുന്നു സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ ഉറപ്പ്.

നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി ആര്‍.എസ്.എസ് താക്കീത് നല്‍കിയിരുന്നു.വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No one has written to the national leadership, PK Krishnadas

We use cookies to give you the best possible experience. Learn more