| Tuesday, 21st May 2024, 1:35 pm

ഇസ്രഈൽ വംശഹത്യ നടത്തിയിട്ടില്ല, ഐ.സി.സി അറസ്റ്റ് വാറന്റ് അന്യായം; നെതന്യാഹുവിനെ ന്യായീകരിച്ച് ബൈഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയിലെ വംശഹത്യയില്‍ ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രഈലിനെ ന്യായീകരിച്ച് കൊണ്ടാണ് ബൈഡന്‍ രംഗത്തെത്തിയത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അന്യായമെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ജൂത അമേരിക്കന്‍ ഹെറിറ്റേജ് പരിപാടിയിലാണ് ബൈഡന്റെ പ്രതികരണം.

ഇസ്രഈലിനെയും ഹമാസിനെയും തുല്യരായി കാണാന്‍ സാധിക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തിയിട്ടില്ലെന്നും ബൈഡന്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

യഹ്‌യ സിൻവാർ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കൾക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ആക്രമണം നടത്തിയതിനും തുടർന്ന് ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി.അൽഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കൾ.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തിൽ ഗുരുതരമായി പരിക്കേൽപ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂർവമായ കൊലപാതകം, സിവിലിയൻ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൊലപാതകം, തടവിലാക്കൽ, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ, ഗസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രഈലിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടരുകയാണ്.

Content Highlight: ‘No equivalence’: Biden defends Israel after ICC requests arrest warrants

We use cookies to give you the best possible experience. Learn more