ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് 'നോ കമന്റ്‌സ്'; കേരളത്തിലെ കോണ്‍ഗ്രസിലെ അവസാനവാക്ക് കെ.സുധാകരനെന്നും വി.ഡി. സതീശന്‍
Kerala News
ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് 'നോ കമന്റ്‌സ്'; കേരളത്തിലെ കോണ്‍ഗ്രസിലെ അവസാനവാക്ക് കെ.സുധാകരനെന്നും വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2021, 1:18 pm

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംഘടനബോധം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് ‘നോ കമന്റ്‌സ്’ എന്നയിരുന്നു സതീശന്റെ മറുപടി. നേരത്തെ കോണ്‍ഗ്രസ് ഡി.സി.സി അധ്യക്ഷന്‍ നിയമനത്തില്‍ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

കോട്ടയം ഡി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് എന്ന പ്രയോഗത്തിനെതിരെയും രമേശ് ചെന്നിത്തല രംഗത്ത് എത്തി. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘No Comments’ to Chennithala’s Criticism; VD Satheesan said that K Sudhakaran had the last word in the Congress in Kerala