'സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവരെ മാത്രമേ ക്ഷണിക്കുള്ളൂ; മറ്റാരും വേണ്ട': ആം ആദ്മി നേതാവ്
Delhi election 2020
'സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവരെ മാത്രമേ ക്ഷണിക്കുള്ളൂ; മറ്റാരും വേണ്ട': ആം ആദ്മി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2020, 11:46 am

 

ന്യൂദല്‍ഹി: ഫെബ്രുവരി 16 ന് ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ചടങ്ങിലേക്ക് ദല്‍ഹിയിലെ ജനങ്ങളെ മാത്രമേ ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്ന് ആം ആദ്മി മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ്.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ പാര്‍ട്ടി നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

” ആം ആദ്മി പാര്‍ട്ടിയെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ദല്‍ഹിയിലെ ജനങ്ങളെ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ പ്രധാനപ്പെട്ട നേതാക്കളെയോ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല”, എന്നായിരുന്നു ഗോപാല്‍ റായ് പറഞ്ഞത്. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും വിദ്യാഭ്യാസവും ആരോഗ്യവും ക്ഷേമവും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ആം ആദ്മി പാര്‍ട്ടിയെ 63 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ദല്‍ഹി ജനത അധികാരത്തിലെത്തിച്ചത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി കെജ്‌രിവാള്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് എം.എല്‍.എ മാരുടെ യോഗവും നടക്കുന്നുണ്ട്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രിസഭയായിരിക്കും കെജ്‌രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. മത്സരിച്ച 70 മണ്ഡലങ്ങളില്‍ 63ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്.

ഏഴ് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ