'പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്ക് എതിരല്ല'; ശബരിമല നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് കോടിയേരി
Kerala News
'പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്ക് എതിരല്ല'; ശബരിമല നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 5:08 pm

കോഴിക്കോട്: ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു. വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം കാര്യമാക്കുന്നില്ലെന്നും ഒരു വിഭാഗത്തെയും മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സി.പി.ഐ.എം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി നേരത്തേ പറഞ്ഞിരുന്നു. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.

‘സി.പി.ഐ.എം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല.’ കോടിയേരി പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമല്ല. ആരെങ്കിലും അതു വിഷയമാക്കിയാല്‍ എല്‍.ഡി.എഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.’- കോടിയേരി പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍.ഡി.എഫിന് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.ഡി.എഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു. ‘പി.ജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്നങ്ങളൊന്നുമില്ല.’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.