| Monday, 15th April 2019, 4:42 pm

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം; എന്‍ കെ പ്രേമചന്ദ്രന് ജില്ലാ കളക്ടറുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച സംഭവത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ താക്കീത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് മുന്നണി നല്‍കിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി.

സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എന്‍ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതി അംഗീകരിച്ച കലക്ടര്‍ ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും താക്കീത് ചെയ്തു.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കല്ലുംതാഴത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ സ്വീകരണത്തിനിടെയാണ് എന്‍.കെ പ്രേമചന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം.

നേരത്തെ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതി പ്രവേശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ആര്‍.എസ്.പി അംഗം കൂടിയായ എന്‍.കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരായ പരാതികളില്‍ കലക്ടര്‍ വിശദീകരണം തേടി.

We use cookies to give you the best possible experience. Learn more