| Saturday, 4th May 2024, 4:58 pm

സിനിമ ചെയ്യാനുണ്ടായ ആ എലമെന്റ്; മടിയനായ മലയാളി ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രയായിരുന്നു അത്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഡിജോയുടെ സംവിധാനത്തില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാമതും ഒരു സിനിമക്കായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് തങ്ങളുടെ സിനിമയിലൂടെ ഡിജോ ജോസ് ആന്റണിയും ഷാരിസ് മുഹമ്മദും പറയുന്നത്.

ഇന്ത്യയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മലയാളി ഫ്രം ഇന്ത്യ ചര്‍ച്ച ചെയ്യുന്നത്. മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കുമെന്ന ആശയം ചിത്രം പങ്കുവെക്കുന്നു.

ഈ സ്‌ക്രിപ്റ്റ് കിട്ടിയപ്പോള്‍ അത് ചെയ്യാമെന്ന് തോന്നിയ എലമെന്റ് എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിവിന്‍ പോളി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഗോപിയുടേത് വളരെ റിലേറ്റബിളായ കഥാപാത്രമായി തോന്നിയിരുന്നു. സാധാരണക്കാരനായ മലയാളി ഒരിക്കലും സ്വപ്നത്തില്‍ പോലും തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു യാത്ര വേണ്ടി വരുമെന്ന് ചിന്തിക്കില്ല. അണ്‍ എക്‌സ്‌പെക്റ്റഡായിട്ടാണല്ലോ ഇങ്ങനെ ഒരു യാത്ര വരുന്നതും അവിടെ ഒരു ക്രൈസിസ് ഉണ്ടാകുന്നതും. അവിടുന്ന് ഗോപിക്ക് വീണ്ടും യാത്ര പോകേണ്ടി വരികയാണ്.

അത് ഒരിക്കലും മടിയനായ ഒരു മലയാളി പ്രതീക്ഷിക്കില്ല. അത് വളരെ സര്‍പ്രൈസിങ്ങായിരുന്നു. പ്രെഡിക്റ്റബിള്‍ അല്ലാത്ത സ്റ്റോറി ലൈന്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും അത് കണക്ട് ആവാറുണ്ട്. അത് മാത്രമല്ല, ഈ സിനിമയില്‍ ഗോപിയും അയാളുടെ കൂട്ടുകാരും ആ നാടും നാട്ടിന്‍പുറവും സലീമേട്ടന്റെ കഥാപാത്രവും മഞ്ജു ചേച്ചി ചെയ്യുന്ന അമ്മയുമൊക്കെ വരുമ്പോള്‍ ഒരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.


Content Highlight: Nivin Pauly Talks About Why He Choose Malayali From India

We use cookies to give you the best possible experience. Learn more