| Friday, 3rd May 2024, 9:10 am

സിനിമക്ക് വേണ്ടി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് എടുത്തു; മലയാളത്തില്‍ ഡബ്ബ് ചെയ്തതും സാഹിബ് തന്നെ: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രമായാണ് നിവിനെത്തിയത്.

നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു പാക്കിസ്ഥാനിയായ സാഹിബിന്റേത്. ദീപക് ജേത്തിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സിനിമ കണ്ട എല്ലാവരും ദീപക് ജേത്തിയെ കുറിച്ച് പോസിറ്റീവ് ആയ അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നതെന്ന് പറയുകയാണ് നിവിന്‍ പോളി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. ദീപക് ജേത്തിയുടെ ഡയലോഗ് ഡെലിവറിയും മോഡുലേഷനുമെല്ലാം സിനിമ കാണുന്ന ആളുകള്‍ക്ക് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ട് ഫീല്‍ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

സിനിമയില്‍ മലയാളത്തിലെ ഡയലോഗുകള്‍ ഉള്‍പ്പെടെ ദീപക് ജേത്തി തന്നെയാണ് ഡബ്ബ് ചെയ്തതെന്നും മലയാളി ഫ്രം ഇന്ത്യക്ക് വേണ്ടി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും നിവിന്‍ പറഞ്ഞു. ഒപ്പം കേരളത്തില്‍ വന്ന് താമസിച്ച് കുറേ ദിവസം സമയമെടുത്തിട്ടാണ് ഇത്ര പെര്‍ഫെക്റ്റാക്കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പടം കണ്ട എല്ലാവരും റിവ്യൂസിലും മറ്റും അദ്ദേഹത്തെ കുറിച്ച് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും മോഡുലേഷനുമെല്ലാം ആളുകള്‍ക്ക് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ട് ഫീല്‍ ചെയ്തിട്ടുണ്ട്.

പുള്ളി തന്നെയാണ് സിനിമയില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മലയാളവും സാഹിബ് തന്നെയാണ് ചെയ്തത്. ഇവിടെ വന്ന് താമസിച്ച് കുറേ ദിവസം സമയമെടുത്തിട്ട് ആണ് ഇത്ര പെര്‍ഫെക്റ്റ് ആക്കിയത്. സിനിമക്ക് വേണ്ടി അദ്ദേഹം അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അത് വലിയ കാര്യമാണ്,’ നിവിന്‍ പോളി പറഞ്ഞു.

സിനിമയുടെ ഭാഗമായിരുന്നവരെല്ലാം വളരെ സപ്പോര്‍ട്ടീവായിരുന്നു എന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും അഭിമുഖത്തില്‍ പറഞ്ഞു. ദുബായിലെ മരുഭൂമിയിലെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പ്രയാസമായിരുന്നെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

‘ഇത്ര വലിയ സിനിമ ചെയ്യുമ്പോള്‍ ആ പ്രൊഡക്ഷന്റെയും ഇത്രയും വലിയ ആര്‍ട്ടിസ്റ്റുകളുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ അനുഗ്രഹമാണ്. എല്ലാവരും വളരെ സപ്പോര്‍ട്ടീവായിരുന്നു. ദുബായില്‍ ആ മരുഭൂമിയില്‍ രാവിലെ കുറച്ച് നേരമേ ഷൂട്ട് ചെയ്യാന്‍ സാധിക്കുള്ളൂ. അത് കഴിഞ്ഞാല്‍ വലിയ വെയിലാണ്.

അവിടെയുള്ളത് ഫുള്‍ സെറ്റാണ്. അപ്പോള്‍ അവിടെയുള്ള ഫാം ഹൗസിന്റെ അകത്തേക്ക് കയറണം. പിന്നെ വൈകിട്ട് ഒരു രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യും. അതെല്ലാം നന്നായി മാനേജ് ചെയ്യാന്‍ പറ്റി. കുറച്ച് പ്രയാസമായിരുന്നു അതൊക്കെ. അവിടെ മാത്രമല്ല ഹിമാചലില്‍ ഷൂട്ട് ചെയ്യുമ്പോഴും അങ്ങനെയായിരുന്നു,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.


Content Highlight: Nivin Pauly Talks About Deepak Jethi

We use cookies to give you the best possible experience. Learn more