ജാഫര്‍ ഇടുക്കിയുടെയെല്ലാം സ്‌കിറ്റുകളും ചില നമ്പറുകളുമെല്ലാമായി സെറ്റില്‍ ആഘോഷമായിരുന്നു; കനകം കാമിനിയെ കുറിച്ച് നിവിന്‍
Malayalam Cinema
ജാഫര്‍ ഇടുക്കിയുടെയെല്ലാം സ്‌കിറ്റുകളും ചില നമ്പറുകളുമെല്ലാമായി സെറ്റില്‍ ആഘോഷമായിരുന്നു; കനകം കാമിനിയെ കുറിച്ച് നിവിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th November 2021, 11:46 am

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലചന്ദ്രന്‍ പൊതുവാള്‍ സംവിധാന ചെയ്ത ചിത്രമാണ് ‘കനകം കാമിനി കലഹം’. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഇറങ്ങിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടെയാണ് ‘കനകം കാമിനി കലഹം’.

‘കനകം കാമിനി കലഹം’ സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി. മാതൃഭൂമി ഓണ്‍ലൈന്‍ വഴിയാണ് താരം മനസു തുറക്കുന്നത്.

പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കഥയിലുണ്ട്. ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിലെ ഈഗോകളും അപകര്‍ഷതാബോധവുമെല്ലാം തമാശയുടെ അകമ്പടിയില്‍ പറഞ്ഞുപോകുന്നുണ്ടെന്ന് നിവിന്‍ പോളി പറയുന്നു.

സിനിമയെ കുറിച്ച് നല്ല പ്രതികരണങ്ങളാണ് ഉയരുന്നത്. കുറേകാലത്തിനുശേഷം മനസുതുറന്ന് ചിരിപ്പിച്ചൊരു സിനിമ എന്ന കമന്റാണ് പൊതുവേ ലഭിക്കുന്നത് നിവിന്‍ പറയുന്നു.

ഒരുപാട് മാസങ്ങള്‍ വീട്ടിനുള്ളില്‍ അടച്ചു പൂട്ടിയിരുന്നതിന്റെ മാനസിക സമ്മര്‍ദമില്ലാതെയായിരുന്നു ചിത്രീകരണം മുന്നോട്ട് പോയിരുന്നതെന്ന് താരം പറയുന്നു. ‘ കഥാസന്ദര്‍ഭങ്ങളില്‍ ഒട്ടുമിക്കതും തമാശയും ചിരിയും നിറഞ്ഞതായതിനാല്‍ അഭിനയിക്കുന്നവരെല്ലാം ഏറെ ആസ്വദിച്ചാണ് സ്വന്തം ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരു കുടുംബമായി ഒന്നിച്ചുകഴിഞ്ഞ് ആഘോഷമൂഡിലായിരുന്നു ചിത്രീകരണം. ജാഫര്‍ ഇടുക്കിയുടെയെല്ലാം സ്‌കിറ്റുകളും ചില നമ്പറുകളുമെല്ലാം സെറ്റില്‍ വലിയ ചിരിയാണ് സൃഷ്ടിച്ചത്,’ നിവിന്‍ പറയുന്നു.

കൊവിഡ് കാരണം പല സിനിമകളും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തെന്നും രാജീവ് രവിയുടെ സംവിധാനത്തില്‍ വലിയ കാന്‍വാസില്‍ ഒരുങ്ങിയ ‘തുറമുഖം’ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിവിന്‍ പറഞ്ഞു.

അതോടൊപ്പം, ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘പടവെട്ട്’, ‘മഹാവീര്യര്‍’ എന്നീ സിനിമകള്‍ അടുത്ത വര്‍ഷമാദ്യം തിയേറ്ററുകളിലെത്തുമെന്നും താരം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം