| Monday, 15th November 2021, 10:49 am

വിമര്‍ശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാറില്ല: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക പിന്തുണ നേടിയ താരമാണ് നിവിന്‍ പോളി. ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത നേടാന്‍ തന്നെ താരത്തിനായിട്ടുണ്ട്.

ഇപ്പോള്‍ പുറത്തിറങ്ങിയ ‘കനകം കാമിനി കലഹം’ എന്ന സിനിമ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

‘കനകം കാമിനി കലഹത്തിന്റെ’ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറക്കുന്നത്.

‘കനകം കാമിനി കലഹത്തിന്റെ’ കഥ കേട്ടപ്പോള്‍ തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് നിവിന്‍ പോളി പറയുന്നു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നന്നായി ആസ്വദിച്ച് കണ്ട സിനിമയാണ്. ആ സിനിമ സംവിധാനം ചെയ്ത രതീഷ് പൊതുവാളിനോടൊപ്പം സന്തോഷത്തോടെ സഹകരിക്കുകയായിരുന്നെന്നും താരം പറയുന്നു.

ഈ സിനിമ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുകയെന്നതും സ്വന്തം ബാനറില്‍ അത്തരമൊരു സിനിമ ചെയ്യുക എന്നതൊക്കെ താത്പര്യമുള്ള കാര്യങ്ങളാണെന്നായിരുന്നു നിവിന്റെ മറുപടി.

‘കൊവിഡ് കാലത്ത് സിനിമ ചിത്രീകരിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ വീഴ്ച്ചകള്‍ ഉണ്ടായാല്‍ മൊത്തമായി നിര്‍ത്തിവെക്കേണ്ടി വരും. ആ വെല്ലുവിളി മറ്റൊരാളുടെ ചുമലില്‍ നല്‍കുന്നതിനേക്കാള്‍ സ്വയം ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്ന്,’ താരം പറഞ്ഞു.

ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുക്കാറില്ലെന്ന് താരം പറയുന്നു.’ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പറയുന്നതില്‍ എത്രത്തോളം കാര്യമുണ്ട് എന്നാണ് നോക്കുന്നത്. വിമര്‍ശിക്കാനായി എന്തെങ്കിലുമൊക്കെ പറയുന്നവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാറില്ല. അഭിനയത്തില്‍, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ മടികാണിക്കാറില്ല,’ നിവിന്‍ പോളി പറയുന്നു.

വ്യത്യസ്തമായ വേഷങ്ങള്‍ കിട്ടുമ്പോള്‍ വിട്ടികളയാറില്ലെന്നും ഫീല്‍ഗുഡ്, റൊമാന്റിക്, കോമഡി വേഷങ്ങള്‍ക്കൊപ്പം മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more