| Monday, 30th November 2020, 6:50 pm

കര്‍ഷക പ്രക്ഷോഭങ്ങള്‍ കാരണം ചില തെറ്റിദ്ധാരണകളാണ്; നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വെറും തെറ്റിദ്ധാരണയുടെ പുറത്താണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിഷേധങ്ങള്‍ മാത്രം നടന്നതുകൊണ്ട് കാര്യമില്ലെന്നും അതോടൊപ്പം ചര്‍ച്ചകള്‍ക്ക് കൂടി കര്‍ഷകര്‍ തയ്യാറാകണമെന്നും നിതീഷ് പറഞ്ഞു.

‘സംഭരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വെറും തെറ്റിദ്ധാരണയുടെ പുറത്താണ്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, നിതീഷ് പറഞ്ഞു

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ല് രാജ്യത്തെ കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കുമെന്നാണ് നിതീഷ് പറഞ്ഞത്. നിലവിലെ സംഭരണ സംവിധാനത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബീഹാറിലേക്ക് നോക്കു, ഇവിടുത്തെ കര്‍ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഈ വര്‍ഷവും 3 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യം ഞങ്ങള്‍ കൈവരിച്ചു’, നിതീഷ് പറഞ്ഞു.

അതിനിടെ കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി ദേശീയ നേതാക്കള്‍ തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അതേസമയം കര്‍ഷക സമരം അവസാനിപ്പിക്കാന്‍ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍ മുന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nitish Kumar Slams Farmers March

We use cookies to give you the best possible experience. Learn more