| Saturday, 14th December 2019, 2:14 pm

പ്രശാന്ത് കിഷോറിനെ തള്ളി ജെ.ഡി.യു; 'നിതീഷ് കുമാറിനെ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിടാം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു വൈസ്പ്രസിഡണ്ടുമായ പ്രശാന്ത് കിഷോറിന് ആവശ്യമെങ്കില്‍ പാര്‍ട്ടി വിടാമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാട് തെറ്റാണെന്നും സജ്ഞയ് സിംഗ് പറഞ്ഞു. പ്രശാന്ത് കിഷോറും പാര്‍ട്ടി അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറുമായി കൂടികാഴ്ച്ച നടത്താനിരിക്കെയാണ് സജ്ഞയ് സിംഗിന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൗരത്വഭേദഗതി ബില്ലിനെ പിന്തുണക്കാനാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ തീരുമാനം. നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി തീരുമാനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് പാര്‍ട്ടി വിടാം.’ സജ്ഞയ് സിംഗ് പറഞ്ഞു.

ഇരു സഭകളിലും ജെ.ഡി.യു പൗരത്വഭേദഗതി ബില്ലിനെ അനുകൂലിക്കുകയും എന്നാല്‍ പ്രശാന്ത് കിഷോര്‍ ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള ,മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.”എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഒരു വ്യവസായി മാത്രമാണ് പ്രശാന്ത് കിഷോറെന്നും ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സജ്ഞയ് സിംഗ് പറഞ്ഞു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് പ്രശാന്ത് കിഷോറാണെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു.

നിതീഷ് കുമാര്‍ അധികാരത്തിലെത്തിയത് പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഫലംകൊണ്ടല്ലെന്നും വോട്ട് നേടി അധികാരത്തിലെത്തിയതാണെന്നും സജ്ഞയ് സിംഗ് കുറ്റപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more